പാലക്കാട്: അട്ടപ്പാടിയില്‍ ഊരുമൂപ്പനെയും മകനെയും പോലീസ് സംഘം മര്‍ദിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം. നാര്‍ക്കോട്ടിക് ഡിവൈഎസ്‌പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
ഷോളയൂര്‍ വട്ടലക്കി ഊരിലെ മൂപ്പനായ ചൊറിയ മൂപ്പനെയും മകന്‍ മുരുകനെയും പോലീസ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് പിടികൂടുകയും മർദിക്കുകയും ചെയ്‌തെന്നാണ് പരാതി. ഊരിലെ സംഘര്‍ഷവും പോലീസിന് എതിരെ നല്‍കിയ പരാതിയുമായിരിക്കും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുക. സ്‍ത്രീകളെയടക്കം പോലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്.
എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് പരുഷമായി ഇടപെടേണ്ടി വന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
നേരത്തെ അയൽവാസിയായ തന്നെ മുരുകൻ മർദിച്ചതായി കറുതാ ചലം എന്നയാൾ പോലീസിൽ പരാതി നൽകിയിരുന്നു. മുരുകന്റെ ആക്രമണത്തില്‍ പരിക്കേറ്റ കറുതാ ചലത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കറുതാ ചലത്തിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് ഇവരുടെ വീട്ടിലെത്തി മുരുകനെയും പിതാവിനെയും അറസ്‌റ്റ് ചെയ്യാനുള്ള ശ്രമം സ്‌ത്രീകൾ ഉൾപ്പടെയുള്ളവർ തടഞ്ഞതോടെയാണ് സ്‌ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടായത്. മുരുകന്റെ 17 വയസുള്ള മകന്റെ മുഖത്ത് പോലീസ് അടിച്ചതായും വിവരമുണ്ട്.
മുരുകനെയും മൂപ്പനെയും അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Malabar News: അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു; രോഗ നിർണയത്തിൽ കാലതാമസം