കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം പികെ കുഞ്ഞാലിക്കുട്ടി, കെ സുധാകരൻ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും സന്ദർശനത്തിന് എത്തി. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു.
അന്വേഷണം നേരിട്ട് ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചതിൽ ദുരൂഹതയുണ്ട്. അന്വേഷണ ഉദ്യോഗസ്‌ഥൻ പാർട്ടിയുമായി ബന്ധമുള്ള ആളാണ്. കേസിലെ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം യുഡിഎഫ് അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
അന്വേഷണം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് തന്നെയായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണവും. കേസ് തേച്ചുമായ്‌ച്ച് കളയുന്ന പണിയാൻ ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചിരിക്കുന്നത്. അതിന് നിന്നുകൊടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.
മൻസൂറിന്റെ കുടുംബത്തിനും അന്വേഷണത്തിൽ വിശ്വാസമില്ല. കേട്ടുകേൾവി പോലുമില്ലാത്ത രീതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് എത്തിയിരിക്കുന്നത്. എന്തിനാണ് ഈ പാവപ്പെട്ട ചെറുപ്പക്കാരനെ കൊന്നത്? ഇതിലൂടെ രണ്ടതാണ് മാർക്‌സിസ്‌റ്റ് പാർട്ടി നേടിയത്. ആ വാപ്പയുടെ കണ്ണുനീരും കുടുംബത്തിന്റെ വേദനയും കാണാൻ ഞങ്ങൾക്ക് കഴിയുന്നില്ല. മൻസൂറിന്റെ കൊലപാതകികളെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ എല്ലാവരെയും കൂടുതൽ വേദനിപ്പിക്കുന്നു.
യഥാർഥ കൊലയാളികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നിലവിലെ അന്വേഷണം കൊണ്ട് അത് സാധ്യമാകില്ല. ഒരു ഐപിഎസ് ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Also Read: മൻസൂർ വധക്കേസ്; പ്രതി പട്ടികയിലേറെയും സിപിഎം നേതാക്കൾ