കണ്ണൂർ: മൻസൂർ കൊലപാതക കേസിലെ പ്രതികളിൽ പതിനൊന്ന് പേരും സിപിഎം പ്രാദേശിക നേതാക്കൾ. എട്ടാം പ്രതി ശശി കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും, പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ സുഹൈൽ ആണ് അഞ്ചാം പ്രതി. കേസിലെ മുഖ്യ ആസൂത്രകൻ പിടിയിലായതായും സൂചനയുണ്ട്.
കേസിൽ ആകെ 25 പ്രതികളുണ്ടെന്നാണ് വിവരം. ഇതിൽ തിരിച്ചറിഞ്ഞ 11 പേരെ ഉൾപ്പെടുത്തിയാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ എഫ്‌ഐആർ തയാറാക്കിയിരിക്കുന്നത്. അറസ്‌റ്റിലായ ഷിനോസാണ് ഒന്നാം പ്രതി. രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവരാണ് മറ്റ് പ്രതികൾ. ഷിനോസിനെ കോടതി റിമാൻഡ് ചെയ്‌തിട്ടുണ്ട്. രണ്ടാം പ്രതി രതീഷിനെ ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കാലിക്കുളമ്പ് എന്ന സ്‌ഥലത്ത് ആളൊഴിഞ്ഞ പറമ്പിലാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.
ബാക്കിയുള്ള ഒൻപത് പേരിൽ ഭൂരിഭാഗം ആളുകളും സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ്. ഇതില്‍ മൂന്ന് പേരാണ് പാര്‍ട്ടി ഭാരവാഹിത്വത്തിലുള്ളത്. അതേസമയം, പ്രധാന പ്രതികളിൽ ഒരാൾ നിലവിൽ പോലീസ് കസ്‌റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Also Read: ജാനകിക്കും നവീനുമെതിരായ സൈബര്‍ ആക്രമണം; കൃഷ്‌ണ രാജിനെതിരെ പരാതി