തിരുവനന്തപുരം: ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കലാലയങ്ങളിൽ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ രൂപം;
ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണ്. കലാലയങ്ങളിൽ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പോലീസിനു നൽകിയിട്ടുണ്ട്. ധീരജിന്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.
ഇന്ന് ഉച്ചക്കാണ് ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എൻജിനീയറിങ് കോളേജിൽ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജാണ് കൊല്ലപ്പെട്ടത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് ഏഴാം സെമസ്‌റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ധീരജ് കൊല്ലപ്പെട്ടത്. അതേസമയം ധീരജിനെ കുത്തിയവര്‍ ഓടി രക്ഷപ്പെട്ടു.
സംഘർഷത്തിൽ മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധീരജിന്റെ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Most Read: രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് നൽകാൻ ശുപാർശ ചെയ്‌തിരുന്നു; ഗവർണർ