കോഴിക്കോട്: സംവരണ വിഷയത്തിൽ സമരത്തിനൊരുങ്ങി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. മുന്നോക്ക സംവരണമെന്നത് സാമ്പത്തിക സഹായ പാക്കേജാക്കി മാറ്റരുതെന്ന് സമസ്‌ത ആവശ്യപ്പെട്ടു. നിരന്തരമായ പോരാട്ടങ്ങളിലൂടെ പിന്നോക്ക വിഭാഗങ്ങൾ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്‌ഥാന സർക്കാർ സ്വീകരിച്ചതെന്ന് സമസ്‌ത ആരോപിച്ചു.
ഉദ്യോഗസ്‌ഥ പിൻബലത്തോടെ സവർണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പേരിൽ അധികാര സ്‌ഥാനങ്ങൾ അന്യായമായും അനർഹമായും തട്ടിയെടുക്കാനുള്ള നീക്കമാണ് മുന്നോക്ക സംവരണമെന്നും സമസ്‌ത പറയുന്നു. ഭരണഘടനക്കും നീതിക്കും നിരക്കാത്തതാണ് ഇത്തരം നടപടികളെന്ന് സമസ്‌ത പറഞ്ഞു. സംവരണത്തിന്റെ അടിസ്‌ഥാന ആശയം സാമൂഹ്യമായും വിദ്യാഭ്യാസ പരവുമായുള്ള പിന്നോക്കാവസ്‌ഥ പരിഹരിക്കുക എന്നതാണ്. സാമ്പത്തികം ഇതിൽ പ്രശ്‌നമല്ല. പല കാരണങ്ങളാൽ സാമൂഹ്യമായും അധികാര പങ്കാളിത്തത്തിലും അവസരം ലഭിക്കാതെ പോയവരെ മുമ്പിലെത്തിക്കുക എന്നതാണ് പിന്നോക്ക വിഭാഗ സംവരണത്തിന്റെ ലക്ഷ്യം. ഇന്നും ആ ലക്ഷ്യത്തിന്റെ അടുത്ത് പോലും കേരളം എത്തിയിട്ടില്ലെന്ന് സമസ്‌ത ചൂണ്ടിക്കാട്ടി.
യാതൊരു പഠനത്തിന്റെയും പിൻബലമില്ലാതെയാണ് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതെന്ന് സമസ്‌ത പറഞ്ഞു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തെ ബാധിക്കാത്ത വിധം ബാക്കിയുള്ളതിൽ നിന്നാണ് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പറഞ്ഞിരുന്നെങ്കിലും ആ വാഗ്‌ദാനത്തിന് വിരുദ്ധമായാണ് ഇപ്പോൾ മുന്നോക്ക സംവരണം ഏർപ്പെടുത്തിയതെന്ന് സമസ്‌ത ചൂണ്ടിക്കാട്ടി. ഇത് കടുത്ത ചതിയാണെന്നും സംഘടന കൂട്ടിച്ചേർത്തു.
സംവരണ വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ നടപടിക്ക് പോലും കാത്തുനിൽക്കാതെ പെട്ടെന്ന് കേരളത്തിൽ മാത്രം നടപ്പിലാക്കിയതിൽ ദുരൂഹതയുണ്ടെന്നാണ് സമസ്‌തയുടെ ആരോപണം. ഉദ്യോഗ, വിദ്യാഭ്യാസ മേഖലകളിൽ പിന്നോക്ക വിഭാഗങ്ങളെ ബോധപൂർവം അവഗണിക്കുന്ന സർക്കാരിന്റെ നിലപാടുകൾക്കെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്നും സമസ്‌ത വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പടെയുള്ളവരെ കാണുമെന്നും നവംബർ 2ന് കോഴിക്കോട് നേതൃത്വ സംഗമവും അവകാശ പ്രഖ്യാപനവും നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചു. സംവരണത്തിനെതിരെ 10 ലക്ഷം ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും സമസ്‌ത നേതൃത്വം വ്യക്‌തമാക്കി.
Also Read: കണ്ണുകളിലെ കാൻസർ; സംസ്‌ഥാനത്തെ ആദ്യ ചികിൽസാ കേന്ദ്രം മലബാറിൽ