തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകൾ നടത്തും. ഉൽസവ മേഖലകളിൽ ഭക്ഷ്യസുരക്ഷാ ഓഫിസർമാരുടെ സ്‌ക്വാഡുകൾ പരിശോധന നടത്തുന്നതിനൊപ്പം രാത്രികാല പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
മാർച്ച് ഏഴിനാണ് ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 27 മുതൽ മാർച്ച് ഏഴ് വരെയാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുക. കോവിഡ് ഭീഷണി അകന്നതിനാൽ ഇക്കുറി ഭക്‌തജന തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. ഫെബ്രുവരി 27 മുതൽ ഉൽസവ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവൃത്തിക്കും.
അന്നദാനവും താൽക്കാലിക കടകളും നടത്തുന്നവർക്ക് ലൈസൻസ്/രജിസ്‌ട്രേഷൻ എടുക്കുന്നതിന് തിങ്കളാഴ്‌ച മുതൽ ക്ഷേത്ര പരിസരത്തുള്ള കൺട്രോൾ റൂമിൽ അക്ഷയ കേന്ദ്രം തുറക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ ആയിരിക്കും പ്രവർത്തന സമയം. ലൈസൻസ്/രജിസ്‌ട്രേഷൻ എടുക്കാത്ത കടകൾ പ്രവർത്തിക്കാൻ അനുമതി നൽകില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
കൂടാതെ, നിശ്‌ചിത ഗുണനിലവാരമുള്ളതും ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭക്ഷ്യ വസ്‌തുക്കൾ മാത്രം പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കണമെന്നും, ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്‌തജനങ്ങൾക്ക് ഉണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചു അറിയിക്കാവുന്നതാണെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
അതേസമയം, ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു സുരക്ഷിത ഭക്ഷണം ഭക്‌തജനങ്ങൾക്ക് നൽകുന്നതിന്, അന്നദാനം നടത്തുന്നവർക്കും താൽക്കാലിക കടകൾ നടത്തുന്നവർക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശീലനം നൽകി. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിൽ നടന്ന പരിശീലന പരിപാടിയിൽ അറുപതോളം പേർ പങ്കെടുത്തു.
Most Read: ‘ആർത്തവ അവധി നയപരമായ വിഷയം’; ഹരജികൾ തള്ളി സുപ്രീം കോടതി