കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ട് ഹൊസ്‌ദുർഗ് കോടതി. അഞ്ച് ദിവസത്തേക്കാണ് ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടത്. തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
കഴിഞ്ഞ ദിവസമാണ് ഔഫ് വധക്കേസ് പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയത്. ഒരാഴ്‌ചത്തേക്ക് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണം എന്നായിരുന്നു ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്.
അതേസമയം, മറ്റ് പ്രതികളെ കൂടി കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്‌തത വരൂ. ഇർഷാദിനെ കസ്‌റ്റഡിയിലെടുത്ത ക്രൈംബ്രാഞ്ച് സംഘം ഉടൻ തെളിവെടുപ്പ് പൂർത്തിയാക്കും. കൊലയ്‌ക്ക് ഉപയോഗിച്ച കത്തി ഉൾപ്പടെ കണ്ടെത്തേണ്ടതുണ്ട്.
കഴിഞ്ഞ 23ആം തീയതി രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് ഔഫിന് കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്‌ദുൾ റഹ്‌മാനെയും കൂടെയുണ്ടായിരുന്ന ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഷുഹൈബ് സംഭവ സ്‌ഥലത്ത് നിന്ന് രക്ഷപെട്ടു. ഇദ്ദേഹമാണ് ഇർഷാദ് ഉൾപ്പടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞത്.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതികളായ, യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്, എംഎസ്എഫ് മുനിസിപ്പൽ പ്രസിഡണ്ട് ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെ ലോക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Malabar News: വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം അജ്‌ഞാതര്‍ തല്ലി തകര്‍ത്തു