കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളുടെ കൂടി അറസ്‌റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവർത്തകരായ ഹസൻ, ആഷിർ എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. കേസിലെ പ്രതികളായ, യൂത്ത് ലീഗ് പ്രവർത്തകർ ഇർഷാദ്, ഇസഹാഖ്, ഹസൻ, ആഷിർ എന്നിവരെ രണ്ടു ദിവസങ്ങളിലായി പോലീസ് പിടികൂടിയിരുന്നു.
മുഖ്യ പ്രതി ഇർഷാദിനെ ഹൊസ്‌ദുർഗ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ശാരീരിക അസ്വസ്‌ഥതയെ തുടർന്ന് ഇർഷാദിനെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഘർഷത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഇർഷാദിനെ വ്യാഴാഴ്‌ച രാത്രി മംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്.
യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറിയായ ഇർഷാദ് ആണ് ഔഫിനെ കുത്തി വീഴ്‌ത്തിയതെന്ന് ഇസഹാഖ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൃത്യത്തിൽ ആഷിറിനും ഹസനും പങ്കുണ്ടെന്നും ഇസഹാഖ് മൊഴി നൽകി. ആക്രമണം നടത്തിയതായി ഇർഷാദും സമ്മതിച്ചിട്ടുണ്ട്.
ബുധനാഴ്‌ച രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് ഔഫിന് കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്‌ദുൾ റഹ്‌മാനെയും കൂടെയുണ്ടായിരുന്ന ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഷുഹൈബ് സംഭവ സ്‌ഥലത്ത് നിന്ന് രക്ഷപെട്ടു. ഇദ്ദേഹമാണ് ഇർഷാദ് ഉൾപ്പടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞത്.
Also Read: പാലക്കാട് ദുരഭിമാനക്കൊല; ഒരു പ്രതി കസ്‌റ്റഡിയിൽ, അടുത്തയാൾ ഉടനെ കുരുങ്ങും