തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിൽ അനുകൂല നിലപാട് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പണിമുടക്ക് മാറ്റിവച്ചത്. ഇന്ധനവില വർധനയുടെയും, അവശ്യ സാധനങ്ങളുടെ വില വർധനയെയും തുടർന്നാണ് ഓട്ടോ-ടാക്‌സി തൊഴിലാളികൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.
മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കൂടാതെ ഓട്ടോ ടാക്‌സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളിൽ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമായി നീട്ടുക, ഇ-ഓട്ടോ റിക്ഷയ്‌ക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികൾ ഉന്നയിച്ചിരുന്നു.
ഗതാഗത മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം യൂണിയനുകളുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി വ്യക്‌തമാക്കി. കൂടാതെ തൊഴിലാളികുടെ പ്രധാന പരാതിയായ കള്ള ടാക്‌സി ഓട്ടോകളെ നിയന്ത്രിക്കാൻ കർശന നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ഇതോടെയാണ് പണിമുടക്ക് പിൻവലിക്കാൻ ഓട്ടോ-ടാക്‌സി തൊഴിലാളികൾ തയ്യാറായത്.
Read also: കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് സ്‌ഥാപിക്കും; മന്ത്രി പിഎ മുഹമ്മദ് റിയാസ്