തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ സംയുക്‌ത സമര സമിതി പ്രഖ്യാപിച്ചിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിൻവലിച്ചെങ്കിലും, ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് മാറ്റമില്ല. നാളെ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്ക്. സംസ്‌ഥാന സർക്കാർ ഇന്ധനികുതി കുറയ്‌ക്കണമെന്നാവശ്യം പരിഗണിച്ചില്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് ബിഎംഎസ് അറിയിച്ചത്.
ഇന്ധന വില വർധന, സ്‌പെയർ പാർട്ട്‌സുകളുടെ വില, അറ്റകുറ്റ പണികളുടെ നിരക്ക് എന്നിവയെല്ലാം വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടോ, ടാക്‌സി നിരക്കും കൂട്ടണമെന്നാണ് ബിഎംഎസ് സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം. ഇന്ധനവില വർധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്.
ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്‌സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളിൽ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമായി നീട്ടുക, ഇഓട്ടോ റിക്ഷയ്‌ക്ക് പെർമിറ്റ് നിർബന്ധമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്‌ത സമര സമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. തുടർന്ന് ഇന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് സംയുക്‌ത സമര സമിതി പണിമുടക്ക് പിൻവലിച്ചത്.
Read also: നെയ്യാർ ഡാമിന് സമീപം ഭൂചലനം; വീടുകൾക്ക് വിള്ളലേറ്റു