തിരുവനന്തപുരം: ഇത്തവണത്തെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ, ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പിആർ ശ്രീജേഷിന് സംസ്‌ഥാന സർക്കാർ ഇന്ന് പാരിതോഷികം പ്രഖ്യാപിക്കും. മന്ത്രിസഭാ യോഗത്തിലാണ് പാരിതോഷികം സംബന്ധിച്ച തീരുമാനം എടുക്കുക. നിലവിൽ ശ്രീജേഷിനുള്ള പാരിതോഷികം പ്രഖ്യാപിക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുന്നതിൽ വലിയ വിമർശനം ഉയർന്നിരുന്നു.
49 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിന്റെ അഭിമാനയുർത്തി ഒളിമ്പിക്‌സ് മെഡൽ പിആർ ശ്രീജേഷിലൂടെ കേരളത്തിൽ എത്തിയത്. എന്നിട്ടും അദ്ദേഹത്തിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ കായിക താരങ്ങളിൽ നിന്നടക്കം പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം രാജ്യത്തിന് തന്നെ അഭിമാനമായി ഒളിമ്പിക്‌സ് വേദിയിൽ സ്വർണം നേടിയ നീരജ് ചോപ്രക്ക് ഹരിയാന സർക്കാർ 6 കോടി രൂപയും, ക്‌ളാസ് വൺ ജോലിയും പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഹോക്കി ടീമിലുള്ള അംഗങ്ങൾക്ക് ഹരിയാന, പഞ്ചാബ് സർക്കാർ ഒരു കോടി രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ കേരളത്തിന് അഭിമാനമായ പിആർ ശ്രീജേഷിന് സർക്കാർ ഉചിതമായ അംഗീകാരം നൽകുമെന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വ്യക്‌തമാക്കിയത്. നിലവിൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡെപ്യൂട്ടി ഡയറക്‌ടർ തസ്‌തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്‌ഥനാണ് ശ്രീജേഷ്. പാരിതോഷികം സംബന്ധിച്ച് ഒരു വകുപ്പിന് മാത്രമായി തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും, ഇക്കാര്യത്തിൽ മന്ത്രിസഭ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കി.
Read also: 14 ഡിസിസിയിലേക്കും പേര് നൽകി എ ഗ്രൂപ്പ്; അന്തിമ പട്ടിക ഉടൻ; ചൂട് പിടിച്ച് ചർച്ചകൾ