ന്യൂഡെൽഹി: 2023 ഡിസംബർ മാസത്തോടെ അയോധ്യ രാമക്ഷേത്രം ഭക്‌തജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് വ്യക്‌തമാക്കി റിപ്പോർട്ടുകൾ. 2023ൽ ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പണി പൂർണമായും കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. താഴത്തെ നിലയിലെ 5 മണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിന്റെ നിർമാണമാണ് 2023ഓടെ പൂർത്തിയാക്കുക.
2025ൽ ക്ഷേത്രത്തിന്റെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. യുദ്ധകാല അടിസ്‌ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്, റിസര്‍ച്ച് സെന്റര്‍ എന്നിവയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മിക്കും. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബിജെപിയുടെ പദ്ധതി.
110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമാണ ചിലവായി കണക്കുകൂട്ടുന്നത്. 3000 കോടിയിലധികം രൂപ ഇതിനകം ക്ഷേത്ര ട്രസ്‌റ്റിന് സംഭാവന ലഭിച്ചിട്ടുണ്ട്. ക്ഷേത്ര നിർമാണത്തിനായി രാജസ്‌ഥാൻ കല്ലുകളും മാർബിളുമാണ് ഉപയോഗിക്കുന്നത്. നാലുലക്ഷം ക്യൂബിക് അടി കല്ല് ഇതിനായി ഉപയോഗിക്കും. ക്ഷേത്രനിർമാണം ആസൂത്രണം ചെയ്‌തതുപോലെ പുരോഗമിക്കുന്നതായാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
Read also : പൗരത്വ ഭേദഗതിയിൽ മറ്റ് മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തില്ല; രാജ്യസഭയിൽ കേന്ദ്ര സർക്കാർ