ന്യൂഡെല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളി തകര്‍ക്കുമെന്ന് വെല്ലുവിളിച്ച് യുപിയിലെ മുന്‍ ബിജെപി മുന്‍ എംഎല്‍എ സംഗീത് സോം.‘1992ല്‍ ബാബറി മസ്‌ജിദ് തകര്‍ത്തു. ഇനി ഗ്യാന്‍വാപി പള്ളിയുടെ ഊഴമാണ്. 2022ല്‍ ഞങ്ങള്‍ അത് തകര്‍ക്കും. ക്ഷേത്രം പൊളിച്ചാണ് മുസ്‌ലിം ആക്രമകാരികള്‍ പള്ളി പണിതത്. ഇപ്പോള്‍ അത് തിരിച്ചെടുക്കേണ്ട സമയം അടുത്തു.’- സംഗീത് സോം പറഞ്ഞു.
ബാബറി മസ്‍ജിദ് തകര്‍ത്തപ്പോഴേ ഗ്യാന്‍വാപി പള്ളിയും തകര്‍ക്കപ്പെടുമെന്നും രാജ്യം ഏത് ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും മുസ്‌ലിങ്ങൾ മനസിലാക്കണമായിരുന്നു. വിവാദപരമായ ഒരു മസ്‌ജിദും രാജ്യത്ത് ഞങ്ങള്‍ നിലനിര്‍ത്തില്ല, എല്ലാം തകര്‍ക്കും. ശ്രീരാമന് കാലങ്ങളോളം മറച്ചുകെട്ടിയ ഷീറ്റിനുള്ളില്‍ കഴിയേണ്ടിവന്നു. എന്നാല്‍ രാമനായി ഇപ്പോള്‍ ഒരു വലിയ ക്ഷേത്രം തന്നെ നിര്‍മിക്കുകയാണ്. ബാബരി മസ്‌ജിദിന്റെ ഒരു ഇഷ്‌ടിക പോലും ഇപ്പോള്‍ കണ്ടെത്താനാകുന്നില്ല. അതു തന്നെയാകും നാളെ ഗ്യാന്‍വാപിക്കും സംഭവിക്കുക; 2013ലെ മുസാഫര്‍പൂര്‍ കലാപത്തിലെ പ്രതിയായ സോം പറഞ്ഞു.
പള്ളിയിരുന്ന സ്‌ഥലത്ത് ക്ഷേത്രമായിരുന്നു എന്ന ബോധ്യമുള്ളതിനാല്‍ മുസ്‌ലിം വിഭാഗക്കാര്‍ മനപൂര്‍വ്വം പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഗ്യാൻവാപി പള്ളിയുടെ മതിലിനരികെ നിന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും അവിടെ പ്രാർഥന നടത്താൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് ഡെൽഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്‌മി ദേവി, സീത സാഹു എന്നിവർ വാരണാസി ജില്ലാ കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് കോടതിയുടെ ഉത്തരവ് അനുസരിച്ചു നടത്തിയ സർവേയിൽ രണ്ട് സ്വസ്‌തികകൾ (ഹിന്ദു മത ചിഹ്‌നം) കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതിഷേധം ഉയർന്നതിനു പിന്നാലെ സർവേ നിർത്തിവച്ചു. നിറം മങ്ങിയ രണ്ട് സ്വസ്‌തികകളാണ് കണ്ടെത്തിയതെന്നും പുരാതന കാലത്ത് സ്‌ഥാപിച്ചതാവാം ഇവയെന്നും സർവേ നടത്തിയവർ പറഞ്ഞു. തുടർന്നാണ് പ്രശ്‌നം ചൂടുപിടിച്ചത്.
Read also: നീറ്റ് പിജി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യം; ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി