എറണാകുളം: വിദ്വഷ പ്രസംഗ കേസിൽ അറസ്‌റ്റിലായ പിസി ജോർജ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റിവച്ചു. വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്‌റ്റഡിയിൽ വെച്ച് എന്താണ് പോലീസിന് ചെയ്യാൻ ഉള്ളതെന്നാണ് കോടതി ചോദിച്ചത്. കൂടാതെ വീഡിയോ റെക്കോർഡുകൾ കയ്യിൽ ഉണ്ടല്ലോ എന്ന് കോടതി ചോദിക്കുകയും ചെയ്‌തു. എന്നാൽ പോലീസിൽ നിന്നും ഇക്കാര്യത്തിൽ വിവരം ശേഖരിക്കാനുണ്ടെന്നും, മറുപടി നൽകാൻ സമയം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷൻ വ്യക്‌തമാക്കിയത്. ഇതോടെയാണ് കോടതി കേസ് നാളത്തേക്ക് മാറ്റിയത്.
നാളെ ഉച്ചക്ക് 1.45നാണ് കേസ് കോടതി പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്‌റ്റ് പാടില്ലെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. മതവിദ്വേഷ പ്രസംഗ കേസിൽ അറസ്‌റ്റ് ചെയ്‌ത പിസി ജോർജിനെ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. തുടർന്ന് അദ്ദേഹത്തെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റുകയും ചെയ്‌തു. പിസി ജോർജ് തുടർച്ചയായി വിദ്വേഷ പരാമർശം നടത്തുന്നതിൽ ഗൂഢാലോചനയുണ്ടെന്നും, ഇതിൽ അന്വേഷണം വേണമെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്.
തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിൽ മജിസ്ട്രേട്ട് കോടതി നൽകിയ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, ഇന്നലെ വൈകിട്ട് കൊച്ചിയില്‍ വച്ചാണ് പോലീസ് പിസി ജോര്‍ജിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ പിസി ജോർജ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കോടതി ഹരജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Read also: നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കില്ല, വാദം കോടതി തള്ളി