കണ്ണൂർ: ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഈ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജിയിൽ വിധി നാളെ. തലശ്ശേരി സെഷൻസ് കോടതിയാണ് നാളെ വിധി പറയുക. ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും സമൂഹത്തിന് നൽകുകയെന്നാണ് പോലീസിന്റെ വാദം.
ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്നലെ വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്നും ഹരജിയിൽ വിധി ഉണ്ടായില്ല. ഇ ബുൾജെറ്റ് സഹോദരൻമാരുടെ യൂട്യൂബ് വീഡിയോ ഉൾപ്പടെ പരിശോധിച്ച പോലീസ് പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും ഇക്കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം എന്നുമുള്ള നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്.
പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോൽസാഹിപ്പിക്കുന്ന പോസ്‌റ്റുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്‌തിരുന്നു. സർക്കാരിനും പോലീസിനുമെതിരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും കോടതിയില്‍ പോലീസ് അറിയിച്ചിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം.
എന്നാൽ, കേസ് പോലീസ് കെട്ടിചമച്ചതാണെന്നാണ് ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും വാദം. ഓഗസ്‌റ്റ് ഒൻപതിനാണ് വ്‌ളോഗർ സഹോദരൻമാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. തുടർ നടപടികൾക്കായി ഇവരോട് ഓഫിസിൽ ഹാജരാകാനും നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇരുവരും ആർടി ഓഫിസിൽ എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
തുടർന്ന് ഇരുവരെയും കസ്‌റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്‌തു. അനധികൃതമായി വാഹനം രൂപമാറ്റം വരുത്തിയതിന് പിഴ നല്‍കാമെന്ന് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
Most Read: പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയ്‌ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം