കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഒരാൾകൂടി കസ്‌റ്റഡിയിൽ. ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണുവിനെ അതി ക്രൂരമായി മർദ്ദിച്ച കേസിൽ ലീഗ് പ്രവർത്തകനെയാണ് ഇപ്പോൾ കസ്‌റ്റഡിയിൽ എടുത്തത്.
ജിഷ്‌ണുവിനെതിരായ ആക്രമണത്തിൽ നേരത്തെ 30 പേർക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബാലുശേരി പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 9 പേർക്കെതിരേയും അക്രമി സംഘത്തിൽ ഉണ്ടായിരുന്ന 21 പേർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്.
ജിഷ്‌ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചെന്നും രാഷ്‌ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ്ഐആറിൽ പറയുന്നു. ലീഗ്- എസ്‌ഡിപിഐ പ്രവർത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ- സിപിഎം നേരത്തെ ആരോപിച്ചിരുന്നു.
പാലൊളിമുക്കിലാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശേരി ബ്ളോക്ക് കമ്മിറ്റി അംഗമായ ജിഷ്‌ണുവിനെ 30 ഓളം പേർ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ജിഷ്‌ണുവിന്റെ മൊഴിയെടുത്ത ശേഷമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ജിഷ്‌ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.
Most Read: മധു കേസ്; സ്‌പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ രാജിവച്ചു