ബേപ്പൂർ: മനുഷ്യ നൻമക്ക് വേണ്ടി മാത്രം എഴുതിയ എഴുത്തുകാരനാണ് ബഷീറെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വൈക്കം മുഹമ്മദ് ബഷീറിന്റെ 27ആം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ നടന്ന ‘ബഷീർ ദിനം’ പരിപാടിയുടെ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുറേ കാലത്തിന് ശേഷം ബഷീറിന്റെ പുസ്‌തകങ്ങൾ വീണ്ടും വായിക്കാൻ അവസരമുണ്ടായത് കോവിഡ് കാലത്താണ്.
മതിലുകൾ എന്ന കൃതി മതിലുകൾക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള പ്രണയത്തെ കുറിച്ചാണ് പറഞ്ഞിരുന്നതെങ്കിൽ ഈ കോവിഡ് കാലത്ത് നാം വീണ്ടും മതിലുകളുടെ ലോകത്താണ്. ബഷീർ 50 വർഷങ്ങൾക്ക് മുൻപ് എഴുതിയ കാര്യങ്ങൾ ഇന്നും ഈ ലോകത്ത് പ്രസക്‌തമാവുന്നു എന്നത് നമ്മെ വിസ്‍മയിപ്പിക്കുന്നു. അതിന് കാരണം ബഷീർ എല്ലാ കാലത്തും മനുഷ്യ പക്ഷത്ത് നിന്ന എഴുത്തുകാരനാണ് എന്നുള്ളതാണ്.
മനുഷ്യന്റെ നൻമക്ക് വേണ്ടിയായിരുന്നു ബഷീർ എഴുതിയിരുന്നത്. എന്നെപ്പോലെയുള്ള സമൂഹിക പ്രവർത്തകർക്ക് ബഷീറിന്റെ കൃതികൾ എന്നും വഴികാട്ടിയാണ്. സർക്കാർ പ്രഖ്യാപിച്ച ലിറ്റററി സർക്യൂട്ട് ബഷീറിന് ഉചിതമായ സ്‌മാരകമാകും. എല്ലാവരുടെയും പിന്തുണ ഈ പദ്ധതി യാഥാർഥ്യമാക്കാനായി ഉണ്ടാവണം; മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട് മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിസോറാം ഗവർണർ പിഎസ് ശ്രീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. എംവി ശ്രേയാംസ് കുമാർ എംപി, എംകെ രാഘവൻ എംപി, അനീസ് ബഷീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Read Also: ‘ട്വെൽത് മാൻ’; ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും