വയനാട്: ബത്തേരി കോഴ കേസില്‍ സികെ ജാനുവിന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു. ജാനുവിനെ കൂടാതെ ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവെയിൽ, ജെആർപി നേതാവ് പ്രസീത അഴീക്കോട് എന്നിവരുടെ ശബ്‌ദ സാമ്പിളും ഇന്ന് ശേഖരിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് പ്രസീതയുടെ ശബ്‌ദ സാമ്പിൾ ശേഖരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സികെ ജനുവിനെ എൻഡിഎ സ്‌ഥാനാർഥിയാക്കാൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ജെആര്‍പി മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
തിരുവനന്തപുരം, ബത്തേരി എന്നിവിടങ്ങളിൽ വച്ച് ജാനുവിന് ഈ തുക കൈമാറിയെന്ന് പ്രസീത പറഞ്ഞിരുന്നു. ആരോപണം ഉന്നയിച്ചതിനൊപ്പം പണം കൈമാറുന്നത് സംബന്ധിച്ച് കെ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ളവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.
ഈ സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് കോടതി നിർദ്ദേശപ്രകാരം ആരോപണവിധേയരുടെ ശബ്‌ദ സാമ്പിൾ ശേഖരിച്ചത്. എന്നാൽ, കേസ് രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് സികെ ജാനു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഏത് അന്വേഷണവും നടക്കട്ടെ. സത്യം തെളിയണമെന്നും ജാനു പറഞ്ഞു.
Most Read: എയിംസ് പാലക്കാട് ജില്ലയിൽ അനുവദിക്കണം; ആവശ്യം ശക്‌തമാകുന്നു