കോഴിക്കോട്: നിർമാണത്തിലിരിക്കെ ബീം തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ബീമുകൾ തകർന്നുവീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ഹൈഡ്രോളിക് ജാക്കിക്ക് ഉണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. ഇതും വിജിലൻസ് പരിശോധിക്കും. കേരള റോഡ് ഫണ്ട് ബോർഡും സംഭവം അന്വേഷിക്കുന്നുണ്ട്. ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകർന്ന് പുഴയിൽ വീണത്.
യന്ത്രസഹായത്തോടെ പാലത്തിന്റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെ അപകടമുണ്ടായത്. 2019ലാണ് നിർമാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം പാതിവഴിയിൽ നിർത്തുകയായിരുന്നു. എസ്‌റ്റിമേറ്റ് പുതുക്കി നൽകിയാണ് നിർമാണം ആരംഭിച്ചത്. അതേസമയം, പാലം തകർന്നത് സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. നിർമാണത്തിൽ അഴിമതി നടന്നെന്നും വീഴ്‌ചയിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും തുല്യപങ്കുണ്ടെന്നും മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീർ ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് വിജിലൻസ് ഡയറക്‌ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.
Most Read: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ സുധാകരൻ; നിയമനടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജൻ