കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെ രാജ്ഭവനില്‍ വിളിച്ചുവരുത്തി ബംഗാള്‍ ഗവര്‍ണര്‍. സംഘര്‍ഷം സംബന്ധിച്ച റിപ്പോര്‍ട് സംസ്‌ഥാന അഭ്യന്തരവകുപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് നടപടി.
എന്നാല്‍, ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് ഒരു റിപ്പോര്‍ട് ഇല്ലാതെയാണെന്ന് ഗവർണർ വിമര്‍ശിച്ചു. സംഘർഷം സംബന്ധിച്ച റിപ്പോർട് ഉടനെ എത്തിക്കണമെന്ന് നിർദ്ദേശിച്ചതായും ഗവർണർ പ്രതികരിച്ചു.
വോട്ടെണ്ണലിന് പിന്നാലെ വൻ രാഷ്‌ട്രീയ സംഘര്‍ഷമാണ് ബംഗാളില്‍ അരങ്ങേറിയത്. ഇത് സംബന്ധിച്ച സംസ്‌ഥാനത്തെ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയോട് ഗവര്‍ണര്‍ റിപ്പോര്‍ട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഹൈക്കോടതി നിലവില്‍ വിഷയം പരിഗണിക്കുന്നതിനാല്‍ നൽകാനികില്ല എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി.
പിന്നാലെ ഏഴ് മണിക്ക് മുന്‍പായി രാജ്ഭവനില്‍ എത്തി തന്നെ കാണണമെന്ന് ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഭരണഘടന പദവിയിൽ ഇരിക്കുന്നയാള്‍ക്ക് വിവരം കൈമാറാനാകില്ലെന്നത് ഭരണഘടനേയും നിയമ വാഴ്‌ചയേയും അവഹേളിക്കുന്നതാണെന്ന വിമര്‍ശനം ഗവർണര്‍ ഉയര്‍ത്തിയതോടെ ആണ് ഡിജിപിയും ചീഫ് സെക്രട്ടറിയും ഗവർണറെ കാണാനെത്തിയത്.
എന്നാൽ രണ്ടുപേരും രാജ്ഭവനില്‍ എത്തിയത് ഒരു റിപ്പോര്‍ട്ടും കയ്യില്‍ ഇല്ലാതെയാണെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം ഗവർണര്‍ ട്വിറ്ററില്‍ വെളിപ്പെടുത്തി. നേരത്തെ ബംഗാള്‍ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച് പ്രത്യേക പ്രതിനിധി സംഘം ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംഘർഷം സംബന്ധിച്ച് റിപ്പോര്‍ട് നാലംഗ സംഘം വൈകാതെ കൈമാറും. കൊല്‍ക്കത്ത ഹൈക്കോടതിയും വിഷയത്തില്‍ സർക്കാരിനോട് റിപ്പോര്‍ട് തേടിയിട്ടുണ്ട്.
Read Also: കോവിഡ് പ്രതിരോധത്തിനായി വ്യോമസേനയുടെ 42 വിമാനങ്ങൾ