കണ്ണൂര്‍: നിയമ സഭാ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന്റെ സ്‌ഥാനാർഥി നിര്‍ണയത്തെ വിമർശിച്ച് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും ഇടതുപക്ഷ സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തോമസ് ഐസക്, ജി സുധാകരന്‍, പി ജയരാജന്‍ എന്നിവരെ മാറ്റി നിർത്തിയതിന് എതിരെയാണ് വിമർശനം. ഇവരെ മാറ്റിയതിന്റെ ഉത്തരവാദിത്തം പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി രണ്ട് തവണ മൽസരിച്ച് ജയിച്ചവര്‍ ഈ തിരഞ്ഞെടുപ്പില്‍ മൽസര രംഗത്ത് നിന്നും മാറി നിൽക്കണം എന്നായിരുന്നു സ്‌ഥാനാർഥി നിർണയത്തിലെ മാനദണ്ഡം. തോമസ് ഐസക്, ജി സുധാകരന്‍. പി ജയരാജന്‍ തുടങ്ങിയവര്‍ ഇക്കാരണം കൊണ്ടാണ് ഒഴിവാക്കപ്പെട്ടത്. ഈ തീരുമാനത്തില്‍ പിണറായി വിജയനെ കുറ്റപ്പെടുത്തികൊണ്ടാണ് കുഞ്ഞനന്തന്‍ നായര്‍ രംഗത്ത് വന്നിരിക്കുന്നത് .
‘വലിയ കഷ്‌ടമാണത്. പി ജയരാജനെ ഒഴിവാക്കിയതില്‍ വലിയ അമര്‍ഷമുണ്ട്. അദ്ദേഹത്തിന്റെ കൈ ഒന്ന് കാണിച്ചാല്‍ വോട്ട് വരും. കൈവിരലൊന്നും ഇല്ല ആ കൈയ്യില്‍. ആര്‍എസ്എസുകാര്‍ ഓണത്തിന്റെ ദിവസം മുറിച്ചു കളഞ്ഞതാണ്. ഒരു കസേരയെടുത്ത് പിടിച്ചതുകൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. അങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് ഒഴിവാക്കുന്നത്, ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്?
സ്‌ഥാനാർഥികളെ നിശ്‌ചയിക്കുമ്പോള്‍ ജില്ലാ കമ്മിറ്റികളുടെ തീരുമാനത്തിനാണ് പ്രധാന്യം നല്‍കേണ്ടത്. അല്ലാതെ മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടതെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. നേരത്തെ പിണറായിയെ ഒന്ന് കാണണമെന്നും തനിക്ക് തെറ്റ് പറ്റിയ കാര്യം അറിയിക്കണം എന്നുമാണ് തന്റെ ആഗ്രഹമെന്ന് കുഞ്ഞനന്തന്‍ നായർ വ്യക്‌തമാക്കിയിരുന്നു.
Read also: വിനോദിനി ബാലകൃഷ്‌ണനെ ഇന്ന് ചോദ്യം ചെയ്യും