കാസർഗോഡ്: കേരളം കടുത്ത ചൂടിലേക്കെന്ന ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രതയിൽ. സംസ്‌ഥാനത്തെ അന്തരീക്ഷ താപനില ഉയരുകയാണെന്ന് നേരത്തെ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്‌ഥാനത്ത് നിലവിലെ ഉയർന്ന ശരാശരി താപനില 35–37 ഡിഗ്രി സെൽഷ്യസാണ്.
ഈ മാസം അഞ്ച് ദിവസങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കേരളത്തിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോട്ടയം, കണ്ണൂർ, പുനലൂർ, ആലപ്പുഴ മേഖലകളിലാണ് രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത്.
23ആം തീയതി രാജ്യത്ത് കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് (37 ഡിഗ്രി സെൽഷ്യസ്). 20ന് കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ഉയർന്ന താപനില (36), പുനലൂരിൽ 35.5 ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ 35.2 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തിയിരുന്നു.
തുടർന്ന്, സംസ്‌ഥാന ദുരന്തനിവാരണ സമിതി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത ഈ സമയങ്ങളിൽ കൂടുതലാണ്.
ശരീരത്തിൽ നിർജലീകരണം തടയാൻ കുടിവെള്ളം കയ്യിൽ കരുതണം. പരമാവധി ശുദ്ധജലം കരുതുക. ദാഹം ഇല്ലെങ്കിലും വെള്ളം ഇടക്കിടെ കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്‌റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക. നട്ടുച്ചക്ക് പാചകം ചെയ്യാതിരിക്കുക. പുറത്തേക്കിറങ്ങുമ്പോൾ തൊപ്പിയോ കുടയോ കയ്യിൽ കരുതുക. അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്‌ത്രങ്ങൾ ധരിക്കുക, എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ദുരന്തനിവാരണ സമിതി പുറത്തിറക്കിയിട്ടുണ്ട്.
Also Read: ഇഎംസിസിയുമായി ധാരണപത്രം; പ്രശാന്തിനെ തള്ളി മുഖ്യമന്ത്രി