ന്യൂഡെൽഹി: ഭീമ കൊറഗാവ് കേസിൽ ആക്‌ടിവിസ്‌റ്റ് ഗൗതം നവ്‌ലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയാൻ മാറ്റി. ജസ്‌റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിൽ വാദം പൂർത്തിയായി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഗൗതം നവ്‌ലഖയുടെ ആവശ്യം. ജാമ്യാപേക്ഷയെ എൻഐഎ എതിർത്തു.
2017 ഡിസംബർ 31ന് ഗൗതം നവ്‌ലഖ പൂനെയിൽ നടത്തിയ പ്രസംഗം ഭീമ കൊറഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് എൻഐഎ കേസ്. കഴിഞ്ഞ ദിവസം ഭീമ കൊറഗാവ് കേസിൽ ഫാദർ സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ എൻഐഎ പ്രത്യേക കോടതി തള്ളിയിരുന്നു. പാർക്കിൻസൺ അസുഖം അടക്കം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.
കഴിഞ്ഞ ഒക്‌ടോബർ എട്ടിനാണ് മലയാളിയും മനുഷ്യാവകാശ പ്രവർത്തകനുമായ സ്‌റ്റാൻ സ്വാമിയെ മാവോയിസ്‌റ്റ് ബന്ധമാരോപിച്ച് അറസ്‌റ്റ് ചെയ്‍തത്. ഭീമ കൊറഗാവ് കേസിൽ നിരവധി പ്രമുഖരെയും മനുഷ്യാവകാശ പ്രവർത്തകരെയും രണ്ട് വർഷത്തോളമായി തടവിലാക്കിയിട്ടുണ്ട്. ഇവരിൽ പലരും പ്രായക്കൂടുതലും ഗുരുതര രോഗങ്ങളും ഉള്ളവരാണ്.
നിലവിൽ കേസുമായി തടങ്കലിൽ കഴിയുന്ന ഏറ്റവും പ്രായം കൂടിയയാളാണ് സ്‌റ്റാൻ സ്വാമി. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ സ്‌റ്റാൻ സ്വാമിയെ ചോദ്യം ചെയ്‌തിരുന്നു. മലയാളിയായ സ്‌റ്റാൻ സ്വാമി അഞ്ച് പതിറ്റാണ്ടിലേറെയായി ജാർഖണ്ഡിൽ ആദിവാസികൾക്ക് ഇടയിലാണ് പ്രവർത്തിക്കുന്നത്.
Read Also: കർഷകരുടെ ഭാരത് ബന്ദ് സമാധാനപരം; പഞ്ചാബിലും ഹരിയാനയിലും ദേശീയ പാതകള്‍ ഉപരോധിച്ചു