ഭോപ്പാൽ: കമല നെഹ്‌റു ചിൽഡ്രൻസ് ഹോസ്‌പിറ്റലിലെ നവജാത ശിശു പരിചരണ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ എട്ട് കുഞ്ഞുങ്ങൾ കൂടി മരിച്ചു. ഇന്നലെ നാല് ശിശുക്കൾ മരിച്ചിരുന്നു. ഇതോടെ ദുരന്തത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 12 ആയി.
ഞായറാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ജീവനക്കാരും രക്ഷാപ്രവർത്തകരും ചേർന്ന് 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വാർഡിൽ പുക ഉയരുന്നത് കണ്ടതോടെ ആശുപത്രിക്ക് പുറത്തുണ്ടായിരുന്ന രക്ഷിതാക്കൾ ഓടിക്കൂടിയത് രക്ഷാപ്രവർത്തനത്തിന് ആശയ കുഴപ്പം സൃഷ്‌ടിച്ചു. വാർഡിനുള്ളിൽ കയറിയ ഉടൻ കുഞ്ഞുങ്ങളെ വാരിയെടുത്ത് ജീവനക്കാരും കൂട്ടിരിപ്പുകാരും പുറത്തേക്കോടി. വിവരം അറിഞ്ഞയുടൻ ആശുപത്രിയിലെത്തിയ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വൈദ്യുതി നിലച്ചതോടെ ഇരുട്ടിലായ വാർഡിൽ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് കുഞ്ഞുങ്ങളെ പുറത്തുകടത്തിയത്. കെട്ടിടത്തിലെ അഗ്‌നിരക്ഷാ സംവിധാനം പ്രവർത്തിച്ചിരുന്നില്ല.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അസിസ്‌റ്റന്റ് ഹെൽത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.
Also Read: സമൂഹ മാദ്ധ്യമങ്ങള്‍ വഴി അപകീർത്തി; നവാബ് മാലിക്കിനെതിരെ പരാതി