ന്യൂഡെല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ പ്രചാരണം ഇന്ന് അവസാനിക്കുമ്പോള്‍ അഭിപ്രായ സര്‍വേകളുടെ ഫലം പുറത്ത്. എന്‍ഡിഎ മുന്നണി വീണ്ടും ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. ഒക്‌ടോബർ ഒന്ന് മുതല്‍ 23 വരെ സംസ്‌ഥാനത്തെ 30,678 പേരില്‍ നടത്തിയ അഭിപ്രായ സര്‍വേ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ബിജെപി- ജെഡിയു സഖ്യം 147 സീറ്റുകള്‍ വരെ നേടുമെന്ന് ടൈംസ് നൗ- സീ വോട്ടര്‍ പറയുന്നു. എന്‍ഡിഎ 139- 159 സീറ്റുകള്‍ വരെ നേടിയേക്കാമെന്നാണ് എബിപി- സീ വോട്ടര്‍ സര്‍വേയും പ്രവചിച്ചിരിക്കുന്നത്. 77 സീറ്റുകളുമായി ബിജെപി സംസ്‌ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. ജെഡിയു 66 സീറ്റുകള്‍ വരെ നേടും, മുന്നണിയിലെ മറ്റ് കക്ഷികള്‍ ഏഴ് സീറ്റുകള്‍ വരെ നേടിയേക്കാമെന്നും ടൈസ് നൗ സര്‍വേ പറയുന്നു.
ആര്‍ജെഡി- കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യത്തിന് 87, മറ്റുള്ളവ ഒന്‍പത് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷികള്‍ക്ക് ലഭിച്ചേക്കാവുന്ന സീറ്റുകള്‍. തേജസ്വി നയിക്കുന്ന ആര്‍ജെഡി 60 സീറ്റുകള്‍ വരെ നേടാന്‍ സാധ്യത നിലനില്‍ക്കെ കോണ്‍ഗ്രസിന്റെ സ്വാധീനം കുറഞ്ഞേക്കുമെന്നും 16 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കാമെന്നും അഭിപ്രായ സര്‍വേ പറയുന്നു. മഹാസഖ്യത്തിന്റെ ഭാഗമായ ഇടതു മുന്നണിക്ക് 11 സീറ്റുകള്‍ വരേയും ലഭിച്ചേക്കാം.
Related News: ബിഹാർ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍ജെപി മൂന്ന് സീറ്റുകള്‍ വരെ ലഭിക്കാനുള്ള സാധ്യതയാണ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. ടൈംസ് നൗ സര്‍വേ പ്രകാരം ഏറ്റവും കൂടുതല്‍ വോട്ട്ശതമാനം ലഭിക്കുന്ന പാര്‍ട്ടി ആര്‍ജെഡി (24.1%)ആണ്. ബിജെപി- 21.6%, ജെഡിയു- 18.3% എന്നിങ്ങനെയാണ് മറ്റ് പ്രമുഖ കക്ഷികള്‍ക്ക് ലഭിച്ചേക്കാവുന്ന വോട്ട് ശതമാനം.
അതേസമയം, മഹാസഖ്യം 77- 98 സീറ്റുകള്‍ വരെ നേടിയേക്കാമെന്നാണ് എബിപി- സീ വോട്ടര്‍ സര്‍വേ പറയുന്നത്. എല്‍ജെപിക്ക് അഞ്ച് സീറ്റുകളില്‍ ഒതുങ്ങേണ്ടിവരും. 73- 81 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ കക്ഷിയാകും. ജെഡിയു 59- 67 സീറ്റുകള്‍ നേടും. ആര്‍ജെഡി-56- 64, കോണ്‍ഗ്രസ് 12- 20, ഇടതു മുന്നണി 9- 14 സീറ്റുകള്‍ വരെ നേടിയേക്കാമെന്നും എബിപി-സീ വോട്ടര്‍ സര്‍വേ പറയുന്നു.
Read Also: ഇന്ത്യ-യുഎസ് ടു പ്ളസ് ടു ചർച്ചക്ക് ഇന്ന് തുടക്കം; പ്രതിരോധവും നാവിക സഹകരണവും ചർച്ചയാകും