ന്യൂഡെൽഹി: ഇന്ത്യ-യുഎസ് ടു പ്ളസ് ടു ചർച്ചക്ക് ഇന്ന് ഡെൽഹിയിൽ തുടക്കം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാർക്ക് ടി എസ്‌പർ എന്നിവർ യുഎസിനെ പ്രതിനിധീകരിക്കും.
ഈ മാസം 27 വരെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ചർച്ച. ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചർച്ച എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരുമായും യുഎസ് പ്രതിനിധികൾ സംസാരിക്കും.
ഇന്തോ-പസഫിക് മേഖലയിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളും കിഴക്കൻ ലഡാക്കിലെ ആക്രമണാത്‌മക പെരുമാറ്റവും ഉൾപ്പെടെ നിർണായക ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങൾ ഇരുപക്ഷവും ചർച്ചചെയ്യാൻ സാധ്യതയുണ്ട്. പ്രതിരോധം, നാവിക സഹകരണം, സാങ്കേതികവിദ്യ, തീവ്രവാദം ചെറുക്കൽ തുടങ്ങിയവ ചർച്ചയുടെ അജണ്ടയാണ്. കോവിഡ് 19 വാക്‌സിൻ വികസനത്തിനുള്ള സഹകരണവും, ഐക്യരാഷ്‌ട്ര സഭയിൽ പങ്കാളിത്തം ശക്‌തിപ്പെടുത്തലും ചർച്ചയിൽ വിഷയമാകും. അമേരിക്കൻ ഉപഗ്രഹ നിരീക്ഷണ സംവിധാനമടക്കം പ്രയോജനപ്പെടുത്താനുള്ള ബെക്ക കരാറിന് ചർച്ചയിൽ അന്തിമരൂപം നൽകും.
Also Read: പെട്രോളിയം മേഖലയില്‍ വന്‍ നിക്ഷേപ സാധ്യത; ഇന്ത്യ എനര്‍ജി ഫോറം ഇന്ന് മുതല്‍
യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനിടെ ആണ് ചർച്ച നടക്കുന്നത്. 2018 സെപ്റ്റംബർ ആറിന് ഡെൽഹിയിൽ വച്ചായിരുന്നു ആദ്യ ടു പ്ളസ് ടു ചർച്ച നടന്നത്. രണ്ടാം ചർച്ച 2019 ഡിസംബറിൽ വാഷിങ്ടണിൽ ആയിരുന്നു.