കോഴിക്കോട്: റോഡ് നിർമാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രികൻ വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കെഎസ്‌ടിപി ചീഫ് എഞ്ചിനിയർക്കാണ് അന്വേഷണ ചുമതല. വീഴ്‌ച കരാറുകാരന്റേതാണെങ്കിൽ നടപടി എടുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. താമരശ്ശേരി-ചുങ്കം റോഡിൽ ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
റോഡിന്റെ പകുതി ഭാഗം കുഴിച്ച നിലയിലായിരുന്നു. എന്നാൽ, സമീപത്ത് മുന്നറിയിപ്പ് ബോർഡുകൾ ഒന്നുംതന്നെ സ്‌ഥാപിച്ചിരുന്നില്ല. അപകട സൂചനയായി ഒരു റിബൺ മാത്രമാണ് കെട്ടിയിരുന്നത്. രാത്രിയായതിനാൽ ഇത് കണ്ണിൽപ്പെടാതെ ബൈക്ക് യാത്രികൻ ഏകരൂർ സ്വദേശി അബ്‌ദുൾ റസാഖ് നേരെ കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം. പരിക്കേറ്റ ഇയാൾ താമരശ്ശേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
റോഡ് പണിക്കായി രാവിലെ എത്തിയവരാണ് കുഴിയിൽ ബൈക്ക് കിടക്കുന്നത് കണ്ടത്. അപകടം നടന്നതിന് പിന്നാലെ അതുവഴി കടന്നുപോയ മറ്റു യാത്രക്കാർ അബ്‌ദുൾ റസാഖിനെ ആശുപത്രിയിൽ എത്തിച്ചതാകാമെന്നാണ് നിഗമനം. മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാത്തതാണ് യുവാവിന്റെ അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Most Read: കെ- റെയിലിന് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങൾ; മുഖ്യമന്ത്രിയെ തള്ളി ഇ ശ്രീധരൻ