ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ബെംഗളൂര് സിറ്റി സെഷന്‍സ് കോടതിയില്‍ ഇന്നലെയാണ് ബിനീഷ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെയും ഇതേ കോടതിയില്‍ തന്നെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇത് കോടതി തള്ളിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്‌ടോബർ 29ആം തീയതിയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് ചെയ്‌ത് 72 ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് ബിനീഷ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ബെംഗളൂര് മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വെളിച്ചത്തിലാണ് ഇഡി ബിനീഷിനെ അറസ്‌റ്റ് ചെയ്‌തത്.
ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം നടത്തിയ ഇഡി, കഴിഞ്ഞ 7 വര്‍ഷത്തിനിടെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് 5.17 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി. കൂടാതെ ഈ തുകയില്‍ 1.22 കോടി രൂപയുടെ ആദായനികുതി റിട്ടേണ്‍ മാത്രമാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും, ബാക്കി തുക ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ നേടിയതാണെന്നുമാണ് ഇഡി വ്യക്‌തമാക്കുന്നത്.
Read also : ദുഷ്‌പ്രചാരണം നടത്തിയവർക്കുള്ള മറുപടി; പോരാട്ടം തുടരും; ലൈഫ് വിധിയിൽ അനിൽ അക്കര