കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത് അനിൽ അക്കരെ എംഎൽഎ. കേസിൽ സിബിഐ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും ജനങ്ങളുടെ വീട് മുടക്കിയെന്ന് ദുഷ്‌പ്രചാരണം നടത്തിയവർക്കുള്ള മറുപടിയാണിതെന്നും എംഎൽഎ പറഞ്ഞു.
പൊതുജീവിതത്തിലെ ഏത് സ്‌ഥാനമാനങ്ങൾ നഷ്‌ടം വന്നാലും തന്റെ മണ്ഡലത്തിലെ അഴിമതിക്കെതിരായ പോരാട്ടം ജീവനുള്ളിടത്തോളം കാലം തുടരുമെന്ന് അദ്ദേഹം പ്രതികരിച്ചു. സിപിഎം എന്ത് ദുഷ്‌പ്രചാരണം നടത്തിയാലും അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് താൻ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
കർഷക സമരത്തിൽ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയും ലൈഫ് ഇടപാടിലെ ഇന്നത്തെ ഹൈക്കോടതി വിധിയും അഴിമതിക്കെതിരായും അവകാശങ്ങൾക്ക് വേണ്ടിയുമുള്ള പോരാട്ടങ്ങൾക്ക് കോടതികൾ മികച്ച പിന്തുണ നൽകുന്നു എന്നതിന്റെ തെളിവാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ലൈഫ് മിഷൻ കേസിലെ ഇന്നത്തെ കോടതി വിധി സർക്കാരിന് തിരിച്ചടിയായി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാരും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹരജി കോടതി തള്ളി. ലൈഫ് മിഷൻ സിഇഒ യുവി ജോസിനെതിരെയുള്ള തുടർനടപടികൾ ഹൈക്കോടതി ഒക്‌ടോബറിൽ രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്‌തിരുന്നു. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹരജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്‌ജി പി സോമരാജൻ അംഗീകരിക്കുകയും ചെയ്‌തു.
Also Read: കർഷകരുടെ ട്രാക്‌ടർ റാലി തടയണമെന്ന് കേന്ദ്രം; ഹരജികളിൽ ഇടക്കാല ഉത്തരവ് ഇന്ന്