ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബിനീഷിന്റെ അഭിഭാഷകന്റെ വാദം പൂർത്തിയായി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മയക്കുമരുന്ന് കേസില്‍ പ്രതി ചേർക്കാത്തതിനാല്‍ അതിനെ ആധാരമാക്കി ഇഡി രജിസ്‌റ്റർ ചെയ്‌ത കേസ് നിലനില്‍ക്കില്ലെന്ന് അഭിഭാഷകൻ വാദിച്ചു. അന്വേഷണ സംഘത്തിന് ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നും അഭിഭാഷകന്‍ കോടതിയിൽ അറിയിച്ചു.
ബിനീഷിനെതിരെ കേരളത്തിലും ദുബായിയിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നീട് ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും ബിനീഷിന്റെ അഭിഭാഷകന്‍ വ്യക്‌തമാക്കി.
നിയമപ്രകാരമുള്ള ആദായനികുതി താൻ അടച്ചിട്ടുണ്ടെന്ന് ബിനീഷ് നേരത്തെ ഹൈക്കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. വ്യാപാരം, ക്രിക്കറ്റ് ക്ളബ്ബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവ തന്റെ തൊഴിലാണെന്നും, ഇതിലൂടെയുള്ള പണമാണ് അക്കൗണ്ടിലെത്തിയതെന്നും പറഞ്ഞ ബിനീഷ് ഇതുമുഴുവന്‍ തന്റെ വരുമാനമല്ലെന്നും കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ജാമ്യ ഹരജിയെ എതിർത്തുകൊണ്ടുള്ള ഇഡിയുടെ മറുപടി വാദം വെള്ളിയാഴ്‌ച നടക്കും. ഇത് 13ആം തവണയാണ് ബിനീഷിന്റെ കേസ് ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് കേസിൽ ബിനീഷ് അറസ്‌റ്റിലായത്. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ബിനീഷ്.
Most Read: കോവിഡ് വ്യാപനത്തിനിടെ കൻവാർ യാത്രയുമായി യുപി; മൂന്ന് കോടിയോളം ആളുകൾ പങ്കെടുക്കുമെന്ന് സൂചന