തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ആഘോഷമാക്കരുതെന്ന് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. കോവിഡ്, ട്രിപ്പിൾ ലോക്ക്‌ഡൗൺ, മഴക്കെടുതി എന്നിവയുടെ സാഹചര്യത്തിൽ സത്യപ്രതിജ്‌ഞാ ചടങ്ങ് മന്ത്രിമാർ, അവരുടെ രണ്ട് കുടുംബാംഗങ്ങൾ, അനിവാര്യരായ ഉദ്യോഗസ്‌ഥർ എന്നിവർ മാത്രമായി പങ്കെടുക്കുന്ന വിധം ചുരുക്കുന്നതാണ് ഉചിതമെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
സർക്കാരിനെ ഇതിന്റെ പേരിൽ ജനം മാനിക്കുകയേ ഉള്ളൂ. നാം വ്യത്യസ്‌തരായി ചിന്തിക്കാനും പ്രവർത്തിക്കാനും കടപ്പെട്ടവരാണ്. ജനങ്ങൾ അതാണ് നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇത് മനസിലാകുമെന്ന് ഉറപ്പുണ്ടെന്നും ബിനോയ് വിശ്വം ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ചടങ്ങുകൾ സെൻട്രൽ സ്‌റ്റേഡിയത്തിൽ വെച്ചുതന്നെ നടത്താനാണ് സർക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച് സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിൽ ധാരണയായി. സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കുമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കുമെന്നും മുൻനിര നേതാക്കൾ വ്യക്‌തമാക്കി. പരാമവധി 250 പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്നാണ് സൂചന. എന്നാൽ, കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.
സംസ്‌ഥാനം കോവിഡിനൊപ്പം മഴക്കെടുതിയും കൂടി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങൾ ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ സർക്കാർ സത്യപ്രതിജ്‌ഞ ആഘോഷമാക്കുന്നതിന് എതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. സിപിഎം അനുഭാവികളും രൂക്ഷവിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിൽ സെൻട്രൽ സ്‌റ്റേഡിയത്തിൽ സത്യപ്രതിജ്‌ഞാ ചടങ്ങുകൾ നടത്തുന്നത് ഉചിതമല്ലെന്നാണ് പൊതു അഭിപ്രായം. വേദി മാറ്റണമെന്ന ആവശ്യവും ശക്‌തമാണ്.
Also Read: കോവിഡ് വോളണ്ടിയര്‍മാര്‍ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്