മുംബൈ: സെയ്ഫ് അലി ഖാന്‍ നായകനായ ‘താണ്ഡവ്’ വെബ് സീരീസിനെതിരെ പ്രതിഷേധവുമായി ബിജെപി. വെബ് സീരീസ് ഹിന്ദു മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് 2 ബിജെപി നേതാക്കള്‍ രംഗത്തെത്തി.
‘താണ്ഡവ്’ വെബ് സീരീസിനെതിരെ മുംബൈയിലെ ഘട്‌കോപ്പര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായി ബിജെപി നേതാവ് രാം കദം പറഞ്ഞു. ഈ പരമ്പര ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഇത് സഹിക്കാന്‍ കഴിയുകയില്ലെന്നും രാം കദം അറിയിച്ചു.
ഈ വിഷയത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതുമെന്ന് പറഞ്ഞ ബിജെപി നേതാവ് എല്ലാ ഒടിടിപ്‌ളാറ്റ്‌ഫോമുകളും സെന്‍സര്‍ഷിപ്പിന് വിധേയമാക്കാനും ആവശ്യപ്പെട്ടു.
സീരീസില്‍ ‘ശിവന്റെ ശൂലത്തെ’ ആക്ഷേപകരമായ രീതിയില്‍ ഉപയോഗിച്ചു എന്നും ഇത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും രാം കദം കൂട്ടിച്ചേര്‍ത്തു. വെബ് സീരീസില്‍ അഭിനയിച്ച നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.
മറ്റൊരു ബിജെപി നേതാവായ മനോജ് കൊട്ടക് സമാനമായ ആശങ്കകള്‍ പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയിട്ടുണ്ട്. ‘താണ്ഡവ്’ നിര്‍മാതാക്കള്‍ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുകയും ഹിന്ദു മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്‌തുവെന്നും സീരീസിനെ ഉടന്‍ നിരോധിക്കണമെന്നും വാര്‍ത്താവിതരണ മന്ത്രാലയത്തോട് മനോജ് കൊട്ടക് അഭ്യര്‍ഥിച്ചതായാണ് വിവരം.
പൊളിറ്റിക്കല്‍ ഡ്രാമ വെബ് സീരീസായ ‘താണ്ഡവ്’ ജനുവരി 15നാണ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്‌തത്.
Read Also: ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം