കൊൽക്കത്ത: തനിക്ക് കോവിഡ് ബാധിച്ചാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന പ്രസ്‌താവനയിൽ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ പോലീസ് കേസെടുത്തു. തൃണമൂൽ കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിലിഗുരി പോലീസ് കേസെടുത്തത്. തനിക്ക് കോവിഡ് ബാധിച്ചാൽ ആദ്യം മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്നും എങ്കിലേ ഈ രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖം മനസ്സിലാകൂ എന്നുമായിരുന്നു ഹസ്രയുടെ വിവാദ പ്രസ്‌താവന.
ബിജെപി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ഞായറാഴ്ച സൗത്ത് 24 പർഗാനാസ് ജില്ലയിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അനുപം ഹസ്ര വിവാദ പ്രസ്‌താവന നടത്തിയത്.
Also Read: കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷ; രാഹുൽ ഗാന്ധി
മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഹസ്രയും ബി.ജെ.പി പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തത്. ഇതേക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് തങ്ങൾ കോവിഡിനേക്കാൾ വലിയ ശത്രുവിനോട് പോരാടുകയാണെന്നും അത് മമത ആണെന്നുമാണ് പ്രതികരിച്ചത്.
രോഗബാധിതരോട് മമത സർക്കർ നിർദയമായാണ് പെരുമാറുന്നതെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്നും ഹസ്ര ആരോപിച്ചിരുന്നു. അതേസമയം, ഹസ്രയുടെ വിവാദ പരാമർശത്തോട് ബിജെപി പ്രതികരിച്ചിട്ടില്ല.