കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ നാടകീയ സംഭവങ്ങൾ. ഭരണത്തുടർച്ച നേടിയ മമതാ ബാനർജി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിനായി സഭ ചേർന്നപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഗവർണർ ജഗദീപ് ധന്‍കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ സഭയിലെ പ്രതിപക്ഷമായ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. മുദ്രാവാക്യം മുഴക്കിയ ബിജെപി എംഎൽഎമാർ ഗവർണറുടെ പ്രസംഗം തടസപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി അംഗങ്ങള്‍ പ്ളക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചത്. വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു. എംഎല്‍എമാര്‍ സഭാ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി.
മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് എതിരായാണ് പ്രധാനമായും മുദ്രാവാക്യം മുഴക്കിയത്. തുടര്‍ന്ന് അഞ്ചുമിനിട്ടോളം ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തിവെച്ചു. വീണ്ടും പ്രസംഗം ആരംഭിച്ചെങ്കിലും ബിജെപി പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറായില്ല. തുടര്‍ന്ന് പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
മമതാ ബാനര്‍ജിയും ഗവർണറെ അനുഗമിച്ചു. ഈ സമയം ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നെങ്കിലും അവരും ഗവര്‍ണര്‍ക്ക് പിന്നാലെ വാക്കൗട്ട് നടത്തി.
സംസ്‌ഥാനത്തിന്റെ ക്രമസമാധാന ചുമതല തിരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിൽ ആയിരുന്ന സമയത്താണ് അക്രമ സംഭവങ്ങൾ ഉണ്ടായതെന്നും സർക്കാർ അധികാരം ഏറ്റെടുത്തതോടെ സമാധാനം പുനഃസ്‌ഥാപിച്ചു എന്നുമായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞത്. ഇതാണ് ബിജെപി എംഎൽഎമാരെ ചൊടിപ്പിച്ചത്.
“ഞങ്ങൾ ഗവർണറെ ബഹുമാനിക്കുന്നു, അദ്ദേഹം അക്രമ സംഭവങ്ങളെ അപലപിച്ച് സംസാരിച്ച വ്യക്‌തിയാണ്. അദ്ദേഹത്തിന്റെ നിലപാട് ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കിയത് സർക്കാരാണ്. അതിൽ സംസ്‌ഥാനത്തുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് പറയുന്നില്ല. കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകരുടെ ചിത്രവുമായാണ് ഞങ്ങൾ പ്രതിഷേധിച്ചത്,”- ബിജെപി എംഎൽഎമാർ പറഞ്ഞു.
Most Read: പോലീസ് സല്യൂട്ട് നൽകുന്നില്ല; ഡിജിപിക്ക് പരാതി നൽകി തൃശൂർ മേയർ