പത്തനംതിട്ട: ബിജെപിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്‌ട്രപതി സ്‌ഥാനം വരെ നല്‍കാമെന്ന് വാഗ്‌ദാനം ലഭിച്ചിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. ഒരിക്കലും പാര്‍ട്ടി വിട്ടുപോകില്ല എന്നതാണ് എന്റെ നിലപാടെന്ന് താൻ വ്യക്‌തമാക്കി എന്നും പിജെ കുര്യൻ പറഞ്ഞു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
‘മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഞാന്‍. പ്രധാനമന്ത്രിയായ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്നെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായ മുഖ്‌തർ അബ്ബാസ് നഖ്വിയെ രണ്ടുതവണ എന്റെ അടുത്ത് അയച്ചിരുന്നു.
ബിജെപിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്‌ട്രപതി ആക്കാമെന്നായിരുന്നു ഓഫര്‍. ആ ഓഫറുണ്ടായിട്ട് പോകാത്ത ഞാന്‍ ഇനി പോകുമോ? പിന്നീട് മോദിയെ കണ്ടപ്പോള്‍ എന്റെ പേര് അത്തരത്തില്‍ പരിഗണിച്ചതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഞാന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് അദ്ദേഹത്തെ അറിയിച്ചു,’ കുര്യന്‍ പറഞ്ഞു.
ഇടതു മുന്നണിയോടൊപ്പം ചേർന്ന ജോസ് മാണിയെയും സർക്കാരിന്റെ ശബരിമല നിലപാടിനെയും പിജെ കുര്യൻ ശക്‌തമായ ഭാഷയിൽ വിമർശിച്ചു. ശബരിമല പ്രചാരണ വിഷയം തന്നെയാണെന്നും വിഷയത്തിൽ എന്നും ശരിയായ നിലപാട് സ്വീകരിച്ചത് യുഡിഎഫ് ആണെന്നും പിജെ കുര്യൻ കൂട്ടിച്ചേർത്തു.
Read also: പുഷ്‌പാർച്ചന വിവാദം; സന്ദീപ് വചസ്‌പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി