ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്‍മദിനമായ ഡിസംബര്‍ 25 കര്‍ഷകര്‍ക്ക് സമര്‍പ്പിക്കാന്‍ ഒരുങ്ങി ബിജെപി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനനങ്ങളുമായി സംസാരിക്കുമെന്നും സൂചനയുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകക്ഷേമ നയങ്ങള്‍ ജനങ്ങള്‍ക്ക് വിശദമായി എത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി വിവിധ നടപടികള്‍ സ്വീകരിക്കുന്നതായാണ് വിവരം. കര്‍ഷകര്‍ക്കായി സമര്‍പ്പിക്കുവാന്‍ വാജ്പേയിയുടെ ജന്‍മ വാര്‍ഷികത്തേക്കാള്‍ മികച്ച ഒരു ദിവസം ഏതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ചോദിക്കുന്നു. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ നിരവധി ക്ഷേമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി ജനങ്ങളോട് നേരിട്ട് സംസാരിക്കുമ്പോള്‍ സന്ദേശം ജനങ്ങളില്‍ എളുപ്പം എത്തുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, മന്ത്രി പീയൂഷ് ഗോയല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ രാജ്യത്തുടനീളം ബിജെപി നടത്തുന്ന കിസാന്‍ സമ്മേളനങ്ങള്‍ അവലോകനം ചെയ്‌തതായാണ് വിവരം. കൂടാതെ മൂന്ന് കാര്‍ഷിക നിയമങ്ങളെക്കുറിച്ചും വരും വര്‍ഷങ്ങളില്‍ അവ കര്‍ഷകരുടെ ജീവിതത്തെ എങ്ങനെ മാറ്റും എന്നതുമായി ബന്ധപ്പെട്ടും പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 26 മുതല്‍ രാജ്യതലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തിവരുന്ന സമരം ശക്‌തമായി തുടരുകയാണ്. കൂടാതെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നിര്‍ത്തലാക്കാനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
Read Also: നിയമസഭ ജനുവരി 8 മുതൽ 22 വരെ ചേരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു