ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്കാണ് ഉല്‍ഘാടനം നടക്കുക. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
സൈനിക നീക്കത്തിനും വിനോദ സഞ്ചാരത്തിനും സഹായകമാകുന്ന ടണലിന്റെ നീളം 9.03 കിലോമീറ്ററാണ്. മണിക്കൂറില്‍ 80 കിലോമീറ്റളാണ് ടണലിനുള്ളിലെ വേഗപരിധി. ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങള്‍ക്ക് ടണലിലൂടെ കടന്നു പോകാന്‍ കഴിയും. മണാലിയില്‍ നിന്നും ലേയിലേക്കുള്ള ദൂരം കുറക്കാനും തുരങ്കം സഹായിക്കും. മണാലിയും ലേയും തമ്മിലുള്ള ദൂരത്തില്‍ 46 കിലോമീറ്ററിന്റെ കുറവാണ് തുരങ്കത്തിന്റെ വരവോടെ ഉണ്ടാകുന്നത്.
ആറ് മാസക്കാലം മഞ്ഞ് വീഴ്‌ച്ച മൂലം അടച്ചിടേണ്ടി വരാറുളള റോത്തംഗ് ചുരത്തിലെ യാത്രാ പ്രശ്‌നത്തിലാണ് അടല്‍ ടണല്‍ വരുന്നതോടെ പരിഹാരമാകുന്നത്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ തുരങ്കത്തിന് അടല്‍ ടണല്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. 2000 ജൂണ്‍ മൂന്നിന് വാജ്പേയിയാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ആയിരുന്നു ഇതിന്റെ നിര്‍മ്മാണ ചുമതല.
Read Also: ഭയത്തിന്റെ അന്തരീക്ഷം സൃഷ്‌ടിച്ചാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നത്; സോണിയ ഗാന്ധി
2010 ലാണ് ടണലിന്റെ നിര്‍മാണം ആരംഭിക്കുന്നത്. അടല്‍ ടണല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയവരില്‍ ചീഫ് എഞ്ചിനീയറും മലയാളിയുമായ കണ്ണൂര്‍ സ്വദേശി കെ.പി പുരുഷോത്തമനും ഉണ്ട്. കോവിഡ് പ്രതിസന്ധി നേരിട്ടതോടെ ടണല്‍ നിര്‍മാണത്തെ ബാധിക്കുമോ എന്ന ആശങ്കയുയര്‍ന്നു. എന്നാല്‍ മൂവായിരത്തോളം തൊഴിലാളികള്‍ കഴിയുന്ന ക്യാംപുകളില്‍ പൂര്‍ണമായ സുരക്ഷയൊരുക്കിയാണ് പണി പൂര്‍ത്തികരിച്ചത്. മൊത്തം 3200 കോടി രൂപ ചെലവിലാണ് റോഹ്തങ് ടണല്‍ എന്നറിയപ്പെടുന്ന അടല്‍ ടണലിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.
National News: ‘ഹത്രാസിൽ നടന്നത് ചെറിയ സംഭവം, പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല’; യുപി മന്ത്രി