ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്‌ടിച്ചാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബിഹാറിലെ മോതിഹാരിയില്‍ സംഘടിപ്പിച്ച ‘ഗാന്ധി ചേത്‌ന റാലി’യെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
ഗാന്ധിയുടെ നാമത്തില്‍ സത്യം ചെയ്യുന്നവര്‍ പ്രവര്‍ത്തികളിലൂടെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ തകര്‍ക്കുന്നതായി സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ചില ആളുകള്‍ വികാരത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്‌ടിച്ചാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കുകയും ശരിയായ തീരുമാനങ്ങള്‍ എടുക്കുകയും വേണമെന്നും അവര്‍ പറഞ്ഞു.
അരാജകത്വവും ക്രൂരതയും മോശമായ പെരുമാറ്റവുമാണ് എല്ലായിടത്തും. നിരപരാധികള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്നും സമൂഹത്തില്‍ വിവേചനത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാരുടെ താൽപര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ എംഎന്‍ആര്‍ഇജിഎ, വിവരാവകാശ നിയമം പോലുള്ള നിയമങ്ങള്‍ കേന്ദ്രം ദുര്‍ബലപ്പെടുത്തിയെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. കൂടാതെ രാജ്യത്തെ ദരിദ്ര വിഭാഗത്തിന്റെ വികസനത്തിനായി കോണ്‍ഗ്രസ് ശ്രമിക്കുമ്പോഴെല്ലാം ചില ശക്തികള്‍ അവരുടെ നിക്ഷിപ്‌ത താല്‍പര്യത്തിനായി പാര്‍ട്ടിക്കെതിരെ നിലകൊള്ളുന്നതായും സോണിയ ഗാന്ധി പറഞ്ഞു
കൂടാതെ സ്‍ത്രീകള്‍, തൊഴിലാളികള്‍ തുടങ്ങി ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ആളുകളുടെ ക്ഷേമത്തിനായി യുപിഎ സര്‍ക്കാരുകള്‍ നടപ്പാക്കിയ നിരവധി നിയമങ്ങള്‍ മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയതായും അവര്‍ പറഞ്ഞു. ഈ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തിയതിലൂടെ ജനങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
National News: റഷ്യന്‍ വാക്‌സിൻ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി ഡോ.റെഡ്ഡീസ്