ന്യൂ ഡെല്‍ഹി: രാജ്യത്തെ ഫര്‍മസ്യുട്ടിക്കല്‍ മേഖലയിലെ ഭീമന്‍മാരായ ഡോ. റെഡ്ഡീസ് ഗ്രൂപ്പ് റഷ്യന്‍ കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ഇന്നലെയാണ് അവര്‍ വാക്‌സിന്റെ പരീക്ഷണത്തിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി ചേര്‍ന്നാണ് വാക്‌സിന്റെ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. റഷ്യന്‍ കമ്പനിയായ ആർഡിഐഎഫ് റെഡ്ഡീസിന് 100 മില്യണ്‍ ഡോസ് വാക്‌സിൻ കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.
റഷ്യയില്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിച്ചിരുന്നു. ഗാമാലേയ നാഷണല്‍ റിസര്‍ച്ച് സെന്ററാണ് വാക്‌സിൻ വികസിപ്പിച്ചത്. റഷ്യന്‍ ഡയറക്റ്റ് ഇൻവെസ്‌റ്റ്മന്റ് ഫണ്ട് കൂടി സഹകരിച്ചായിരുന്നു പരീക്ഷണം.
നിലവില്‍ രണ്ട് വാക്‌സിനുകളുടെ പരീക്ഷണം ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുകയാണ്, ഭാരത് ബയോടെക്കും ഐഎസിഎംആറും ചേര്‍ന്ന് നിര്‍മ്മിക്കുന്നതും, സൈഡസ് കാഡില നിര്‍മ്മിക്കുന്ന വാക്‌സിനും രണ്ടാം ഘട്ടത്തിലാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: കോവിഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു; പ്രതീക്ഷയോടെ രാജ്യം