യുപി: ഹത്രസ് സംഭവത്തിൽ യോഗി സർക്കാരിന്റെ നയം വ്യക്തമാക്കി മന്ത്രി രംഗത്ത്. കൂട്ട ബലാത്സംഘത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ ചെറിയ കാര്യമെന്ന് വിശേഷിപ്പിച്ച മന്ത്രി അജീത് സിംഗ് പാൽ, പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല എന്നും ആവർത്തിച്ചു. ” ഡോക്റ്റർമാർ നേരത്തെ തന്നെ പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയതാണ് ” മന്ത്രി പറഞ്ഞു. യുപിയിലെ ഐടി വകുപ്പ് മന്ത്രിയാണ് അജീത് സിംഗ് പാൽ.
” പ്രതിപക്ഷം മനപൂർവം ആക്രമിക്കാൻ ഇറങ്ങിയാൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല, മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ഇത്തരം ചെറിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് അവർ വരുന്നത്, എന്നാൽ പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന ഒന്നും തന്നെ അവർ ചെയ്യുന്നുമില്ല” സംഭവത്തിൽ പ്രതിപക്ഷം സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തെ എതിർത്തുകൊണ്ട് അജീത് സിംഗ് പാൽ പറഞ്ഞു.
യുപിയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറും കഴിഞ്ഞ ദിവസം പീഡനത്തിന്റെ സാധ്യതകൾ തള്ളിക്കളഞ്ഞിരുന്നു. ഗുരുതര പരിക്കുകളോടെ സെപ്റ്റംബർ 28-നാണ് പെൺകുട്ടിയെ ഡെൽഹി സഫ്‌ദർ ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ അധികം വൈകാതെ തന്നെ പെൺകുട്ടി മരണപ്പെടുകയായിരുന്നു. പിന്നീട് യുപിയിലും മറ്റിടങ്ങളിലും ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തു നീക്കുകയായിരുന്നു.
Read Also: ഹത്രസ്; എസ്.പിക്കും ഡി.എസ്.പിക്കും സസ്‌പെന്‍ഷന്‍