മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സ്മാരകമായ ‘സദൈവ് അടലിൽ ‘ ഒത്തുകൂടി പ്രമുഖ നേതാക്കൾ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
എക്കാലവും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമാണ് വാജ്പെയുടെതെന്ന് നരേന്ദ്ര മോദി പറഞ്ഞു. അദ്ദേഹത്തിന്റെ സേവനവും രാജ്യത്തിനു വേണ്ടി ചെയ്ത പ്രവർത്തികളും വിലമതിക്കാനാവാത്തതാണെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. ട്വിറ്ററിലൂടെ വാജ്പെയുടെ പഴയ ചിത്രങ്ങളും വീഡിയോകളും പ്രധാനമന്ത്രി പങ്കുവക്കുകയും ചെയ്തു.
2018 ആഗസ്റ്റ് 16 നാണ് അടൽ ബിഹാരി വാജ്പേയ് അന്തരിച്ചത്. മൂന്ന് തവണ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായിരുന്നു. മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായും പ്രവർത്തിച്ചിരുന്നു അദ്ദേഹം. 2015ൽ ഇദ്ദേഹത്തെ രാജ്യം ഭാരതരത്ന നൽകി ആദരിച്ചിരുന്നു. 2014 മുതൽ വാജ്പെയുടെ ജന്മദിനമായ ഡിസംബർ 25 ദേശീയ സദ്‌ഭരണദിനമായി ആചരിക്കാൻ എൻഡിഎ സർക്കാർ തീരുമാനിച്ചിരുന്നു.