ന്യൂഡെല്‍ഹി: ചൊവ്വാഴ്‌ച വൈകുന്നേരം ആറിന് പ്രധാനമന്ത്രി രാജ്യത്തെ ആഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തിന് റെക്കോര്‍ഡ് ഡിസ്‌ലൈക്കുകള്‍. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയാണ് ആയിരകണക്കിന് ഡിസ്‌ലൈക്കുകള്‍ വാരികൂട്ടിയത്. ക്രമാതീതമായി ഡിസ്‌ലൈക്കുകളുടെ എണ്ണം വര്‍ധിച്ചതോടെ ബിജെപി ബട്ടണ്‍ ഓഫ് ചെയ്‌ത് വെച്ചു. ലൈക്കുകളുടെ എണ്ണം മറികടന്ന് ഡിസ്‌ലൈകുകള്‍ കുതിച്ചതോടെ വേറെ വഴിയൊന്നുമില്ലാതെയാണ് ബട്ടണ്‍ ഒഴിവാക്കിയത്.
വരാനിരിക്കുന്ന ഉല്‍സവക്കാലത്ത് കോവിഡിനെതിരായ ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ലോക്ക്ഡൗണ്‍ അവസാനിച്ചു, എന്നാല്‍ കൊറോണ അവസാനിച്ചിട്ടില്ലെന്ന് രാജ്യം ഇപ്പോഴും ഓര്‍മിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
നിരവധി ഭാഗങ്ങളായി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌ത എല്ലാ ഭാഗങ്ങള്‍ക്കും ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ബട്ടണ്‍ ഒഴിവാക്കിയതോടെ പ്രതിഷേധം വീഡിയോക്ക് താഴെയുള്ള കമന്റ് ബോക്‌സിലായി. ഡിസ്‌ലൈക്ക് ബട്ടണ്‍ തിരിച്ചുതരൂ എന്നായിരുന്നു ചിലരുടെ ആവശ്യം. എന്തിനാണ് ഇത്രയും വിഡ്‌ഢിത്തങ്ങള്‍ പറയുന്നത് എന്നാണ് മറ്റുചിലര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. എന്നാല്‍ വേറെ ചിലര്‍ ഇന്ത്യയിലെ ദാരിദ്ര്യ വര്‍ധനവിനെ പറ്റിയും, ജിഡിപിയിലെ തളര്‍ച്ചയേയും കുറിച്ചാണ് ചോദിച്ചത്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രഭാഷണത്തിനും സമാനമായ രീതിയില്‍ ഡിസ്‌ലൈക്കുകള്‍ ലഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇത് ഏഴാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
Read also: മോദീ, നിങ്ങൾ പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ വിട്ടുപോയി; വിമർശിച്ച് കോൺഗ്രസ് നേതാവ്