ന്യൂഡെൽഹി: രാജ്യത്ത് അയ്യായിരത്തിൽ അധികം പേർക്ക് കൂടി ബ്‌ളാക്ക് ഫംഗസ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്തിലേറെ സംസ്‌ഥാനങ്ങളിൽ ഇതിനോടകം തന്നെ ബ്‌ളാക്ക് ഫംഗസ് പകർച്ച വ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം ഉൾപ്പടെ 18 സംസ്‌ഥാനങ്ങളിലായി 5,424 പേർക്കാണ് ബ്‌ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 4,556 പേരും കോവിഡ് സ്‌ഥിരീകരിച്ചവരാണ്. 55 ശതമാനം പേർ പ്രമേഹ രോഗികളാണെന്നും മന്ത്രാലയം അറിയിച്ചു.
നേരത്തെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം 8,000ത്തിൽ അധികം പേർക്ക് ബ്‌ളാക്ക് ഫംഗസ് ബാധിച്ചിരുന്നു. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഗുജറാത്തിൽ ബ്‌ളാക്ക് ഫംഗസ് ബാധിച്ച 17കാരൻ രോഗമുക്‌തി നേടിയത് ആശ്വാസം പകരുന്നുണ്ട്. ഉത്തരാഖണ്ഡ്, ബീഹാർ, രാജസ്‌ഥാൻ എന്നിവ ഉൾപ്പടെയുള്ള 10 സംസ്‌ഥാനങ്ങളിലാണ് ബ്‌ളാക്ക് ഫംഗസ് പകർച്ച വ്യാധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, രോഗത്തിന്റെ ചികിൽസക്കായി ഉപയോഗിക്കുന്ന ആംഫോട്ടെറിസിന്റെ ഉൽപാദനം 250 ശതമാനം കൂട്ടാനുള്ള ശ്രമത്തിലാണ് കേന്ദ്രം.
Also Read: യുപിയിൽ വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി ഒരുകൂട്ടം ആളുകൾ