ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിന് പിന്നാലെ ആശങ്ക പടർത്തി ബ്ളാക്ക് ഫംഗസ്. കാഴ്‌ച നഷ്‌ടപ്പെടുന്നതടക്കം നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ബ്ളാക്ക് ഫംഗസ് ബാധയിലൂടെ ഉണ്ടാകാനിടയുള്ളതെന്ന് വിദഗ്‌ധർ വ്യക്‌തമാക്കുന്നു. നിലവിൽ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ഫംഗസിന്റെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ ഇതിനോടകം തന്നെ കോവിഡ് മുക്‌തരായ 8 പേരിൽ ബ്ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചുവെന്നും, ഇവർക്ക് കാഴ്‌ച നഷ്‌ടപ്പെട്ടുവെന്നുമാണ് റിപ്പോർടുകൾ വ്യക്‌തമാക്കുന്നത്.
മഹാരാഷ്‌ട്രക്ക് ഒപ്പം കഴിഞ്ഞ ദിവസം സൂററ്റിലും ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചിരുന്നു. നിലവിൽ 200ഓളം പേരാണ് രോഗബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. കോവിഡ് മുക്‌തരായ ആളുകളിൽ പ്രതിരോധശേഷി കുറയുമ്പോഴാണ് ബ്ളാക്ക് ഫംഗസ് പിടിപെടുന്നത്. കൂടാതെ സ്‌റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഫംഗസിന് കാരണമാകുന്നുണ്ട്.
മറ്റ് വൈറസുകളേക്കാൾ വളരെ വേഗത്തിലാണ് ബ്ളാക്ക് ഫംഗസ് ശരീരത്തിൽ വ്യാപിക്കുന്നത്. അതിനാൽ തന്നെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വലിയ പ്രതിസന്ധിയാണ് ബ്ളാക്ക് ഫംഗസ് വ്യാപനം രാജ്യത്ത് സൃഷ്‌ടിക്കുന്നത്. രാജ്യത്ത് നിലവിൽ ഓരോ ദിവസവും 10 പേർക്ക് വീതം ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ അറിയിച്ചു.
Read also : ലോ ബിപിയാണോ പ്രശ്‌നം? രക്‌ത സമ്മർദ്ദം ഉയർത്താനുള്ള വഴികൾ ഇതാ