ഡെൽഹി: കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസും ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ മൂന്ന് ആശുപത്രികളിൽ പ്രത്യേക ചികിൽസാ കേന്ദ്രങ്ങളൊരുക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഡെൽഹിയിൽ ബ്ളാക്ക് ഫംഗസ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ വിദഗ്‌ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം.
ഡെൽഹി എൽഎൻജെപി ആശുപത്രി, ജിടിബി ആശുപത്രി, രാജീവ് ഗാന്ധി ആശുപത്രി എന്നിവിടങ്ങളിലാണ് പ്രത്യേക കേന്ദ്രം സജ്‌ജീകരിക്കുക. അതേസമയം ഫംഗസിന്റെ കൂടുതൽ വ്യാപനം ഒഴിവാക്കണമെന്നും അതിനായി മികച്ച ചികിൽസയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്‌തമാക്കി.
ബ്ളാക്ക് ഫംഗസ് ചികിൽസക്കായുള്ള മരുന്നുകളുടെ ഏകോപനം, രോഗവ്യാപനം തടയുന്നതിനുള്ള ബോധവൽക്കരണം തുടങ്ങിയവയും മുഖ്യമന്ത്രി വിദഗ്‌ധരുമായി ചർച്ച ചെയ്‌തു. ബ്ളാക്ക് ഫംഗസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ആംഫോറ്റെറിസിൻ-ബി മരുന്നിന്റെ ലഭ്യത കൂടുതൽ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതിരോധമരുന്നിന്റെ വിതരണം സുതാര്യമാക്കുന്നത് ഉറപ്പുവരുത്താൻ ഡെൽഹി സർക്കാർ നാലംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ആംഫോറ്റെറിസിൻ-ബി രാജ്യത്ത് വിവിധയിടങ്ങളിലായി കരിഞ്ചന്തയിൽ വിൽക്കുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് നടപടി.
Read Also: മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി; എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്