മഡ്‌ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും. വൈകീട്ട് ഏഴരക്കാണ് മൽസരം ആരംഭിക്കുന്നത്. അവസാന മൽസരത്തിൽ കേരളം ചിരവൈരികളായ ബെംഗളൂരുവിന് എതിരെ നേടിയ ത്രസിപ്പിക്കുന്ന ജയം ടീമിന്റെ ആത്‌മവിശ്വാസം കൂട്ടുന്നതാണ്. ഗോവയാകട്ടെ കഴിഞ്ഞ കളിയിൽ എടികെയോട് സമനില വഴങ്ങിയാണ് വരുന്നത്.
ലീഗിൽ ആകെ മൂന്ന് മൽസരങ്ങൾ മാത്രമാണ് ജയിക്കാൻ കഴിഞ്ഞതെങ്കിലും നിലവിൽ കേരളത്തിന് പ്ളേ ഓഫ് സാധ്യതകൾ സജീവമാണ്. നാലാം സ്‌ഥാനത്തുള്ള ഹൈദരാബാദുമായി വെറും നാല് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. പോയിന്റ് പട്ടികയിൽ ഒൻപതാം സ്‌ഥാനത്താണ് ബ്ളാസ്‌റ്റേഴ്‌സ്.
‘ഓരോ മൽസരത്തിലും അവസാനം വരെ ഞങ്ങൾ പോരാടുന്നു. കഴിഞ്ഞ മൂന്ന് മൽസരങ്ങളിൽ ഞങ്ങൾ നന്നായി കളിച്ചു, ഞങ്ങൾക്ക് പോയിന്റുകൾ ലഭിക്കുകയും ചെയ്‌തു’ വാർത്താ സമ്മേളനത്തിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് കോച്ച് കിബു വിക്കുന പറഞ്ഞു.
സീസണിൽ ആദ്യമായി ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോവക്കായിരുന്നു വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗോവയുടെ ജയം. എന്നാൽ അതിൽ നിന്നും വ്യത്യസ്‍തമായി ഒരു ടീമെന്ന നിലയിൽ കേരളം ഏറെ മുന്നോട്ട് പോയിരിക്കുന്നു. അതിനാൽ തന്നെ മൽസരം കൂടുതൽ കടുപ്പമാവും. ഇഗോർ അംഗുളോ, എടു ബേഡിയ, ഓർട്ടിസ് തുടങ്ങിയ മികച്ച താരങ്ങളുമായാണ് ഗോവ ഇറങ്ങുന്നത്.
മറുഭാഗത്ത് കേരള നിരയിൽ കഴിഞ്ഞ മൽസരത്തിൽ പരിക്ക് കാരണം പുറത്തിരുന്ന പ്ളേ മേക്കർ ഫക്കുണ്ടോ പെരേരയും, ജെസലും തിരിച്ചെത്തിയേക്കും. ജോർദാൻ മുറെക്ക് കൂട്ടായി ഗ്യാരി ഹൂപ്പർ എത്തുന്നതോടെ മുന്നേറ്റ നിര കൂടുതൽ ശക്‌തമാകും. ഗോൾ കീപ്പർ ആൽബിനോ ഗോമസും മികച്ച ഫോമിലാണ്.
Read Also: ‘ആർക്കറിയാം’ ടീസർ പുറത്തിറങ്ങി; കേന്ദ്രകഥാപാത്രമായി പാർവതി