ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ അവസാന ഭാഗത്തോടെ അടുക്കുമ്പോൾ പ്ളേ ഓഫ് സാധ്യത നിലനിർത്താൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ജീവൻമരണ പോരാട്ടത്തിന് ഇറങ്ങുന്നു. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ നിരയുമായി എത്തുന്ന മുംബൈ സിറ്റിക്ക് എതിരെയാണ് ഇന്ന് കേരളത്തിന്റെ കൊമ്പൻമാർ ഇറങ്ങുന്നത്.
സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന മുംബൈയെ നേരിടുമ്പോൾ ബ്ളാസ്‌റ്റേഴ്‌സിനെ ഏറ്റവും കൂടുതൽ വേട്ടയാടുന്നത് കഴിഞ്ഞ മൽസരത്തിലെ ഫലമാവും. ഏറ്റവും നന്നായി കളിച്ചിട്ടും റഫറിയുടെ പിഴവുകൾ കാരണം മൽസരം കൈവിട്ടതോടെ ടീമിന്റെ പ്ളേ ഓഫ് സാധ്യതകൾ മങ്ങി തുടങ്ങി. റഫറിയിങ് നിലവാരം ഉയർത്തണം എന്നാവശ്യപ്പെട്ട് ക്ളബ് തന്നെ നേരിട്ട് സംഘാടകരെ സമീപിച്ച സാഹചര്യത്തിൽ കൂടുതൽ മികച്ച തീരുമാനങ്ങൾ ഉണ്ടാവുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.
ആദ്യപാദത്തിൽ മുംബൈയോട് ഏറ്റുമുട്ടിയപ്പോൾ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും തോൽക്കാനായിരുന്നു കേരളത്തിന്റെ വിധി. എന്നാൽ അവസാന മൽസരത്തിൽ നോർത്ത് ഈസ്‌റ്റിനോട് തോൽവി വഴങ്ങി വരുന്ന മുംബൈ സിറ്റിക്ക് ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല.
ആദ്യപാദത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈ ജയിച്ചത്. 14 മൽസരങ്ങളിൽ നിന്ന് 30 പോയിന്റുമായി ഒന്നാമതാണ് മുംബൈ സിറ്റി. ഒമ്പത് വിജയങ്ങളും മൂന്ന് സമനിലയും രണ്ട് തോൽവികളുമാണ് അവർക്കുള്ളത്.
അതേസമയം പട്ടികയിലെ ഒമ്പതാം സ്‌ഥാനത്തുള്ള ബ്ളാസ്‌റ്റേഴ്‌സിന് 15 മൽസരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളും ആറ് വീതം സമനിലകളും തോൽവികളും അടക്കം 15 പോയിന്റ് മാത്രമാണ് നേടാനായത്. വൈകീട്ട് ഏഴരക്ക് ബംബോലിം സ്‌റ്റേഡിയത്തിൽ വച്ചാണ് മൽസരം നടക്കുന്നത്. ഇന്ന് ജയിച്ചില്ലെങ്കിൽ ബ്ളാസ്‌റ്റേഴ്‌സിന്റെ പ്ളേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിക്കും.
Read Also: എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് അശോക് ദിൻഡ