കൊച്ചി: വാഹനമോടിക്കുമ്പോൾ ബ്ളൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാക്കാനുള്ള തീരുമാനത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നടപടി ചോദ്യം ചെയ്‌ത് കളമശ്ശേരി സ്വദേശിയായ ജിയാസ് ജമാൽ നൽകിയ ഹരജിയിലാണ് കോടതി റിപ്പോർട് തേടിയത്. അതേസമയം, തീരുമാനം റദ്ദാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു.
മോട്ടോർ വാഹന നിയമത്തിലെ ‘184 സി‘ വകുപ്പ് പ്രകാരമാണ് ബ്ളൂടൂത്തിൽ സംസാരിക്കുന്നതിന് എതിരെ നടപടി എടുക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും തീരുമാനിച്ചത്. ഇക്കാര്യം ഡിജിപി ഉൾപ്പെടെ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ഹാൻഡ് ഫ്രീ ഉപകരണങ്ങൾ ഈ വകുപ്പിൽ വരില്ലെന്നാണ് ഹരജിക്കാരന്റെ വാദം.
‘184 സി‘ അനുസരിച്ച് ആദ്യ തവണ പിഴയും കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകും. അടുത്ത മാസം ഒൻപതിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ മോട്ടോർ വാഹന വകുപ്പിന്റെ ഈ തീരുമാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നിരവധി പേരാണ് തീരുമാനത്തിന് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.
Read Also: ‘ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്നും മാറ്റില്ല’; നിയമമന്ത്രി