കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ബേപ്പൂരില്‍ നിന്ന് കാണാതായ ബോട്ടിനായി ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തി. നാല് മണിക്കൂര്‍ ഡോര്‍ണിയര്‍ വിമാനം തിരച്ചില്‍ നടത്തിയെങ്കിലും ബോട്ടിനെക്കുറിച്ചോ മല്‍സ്യ തൊഴിലാളികളെ കുറിച്ചോ വിവരങ്ങളൊന്നുമില്ല. ബോട്ടിനായി കോസ്‌റ്റ് ഗാര്‍ഡിന്റെ കപ്പല്‍ തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ അഞ്ചിനാണ് ബേപ്പൂര്‍ തീരത്തുനിന്ന് 15 തൊഴിലാളികളുമായി കടലില്‍ പോയ അജ്‌മീർ ഷാ എന്ന ബോട്ട് കാണാതായത്. ഒരു മാസത്തിന് ശേഷം തിരികെയെത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായ ബോട്ടുകള്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പല തീരങ്ങളില്‍ അടുപ്പിച്ചിരുന്നു.
മല്‍സ്യതൊഴിലാളികളും ബോട്ടുടമകളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബോട്ടിനായി കൊച്ചിയിലെ ഡോര്‍ണിയര്‍ വിമാനം നാല് മണിക്കൂര്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍ ബോട്ടിനെക്കുറിച്ചോ തൊഴിലാളികളെ കുറിച്ചോ വിവരങ്ങളൊന്നുമില്ലെന്ന് കോസ്‌റ്റ് ഗാര്‍ഡ് കമാന്‍ഡന്റ് ഫ്രാന്‍സിസ് പോള്‍ അറിയിച്ചു.
കൂടുതല്‍ ആഴക്കടലിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ കപ്പലുകളെയും തിരച്ചിലിനായി വിന്യസിക്കുമെന്നാണ് വിവരം.
നേരത്തെ ബോട്ട് കണ്ടെത്തിയതായി കോസ്‌റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു. എന്നാൽ തെറ്റിദ്ധാരണയുടെ പുറത്താണ് അന്ന് അത്തരമൊരു വിവരം നല്‍കിയതെന്നാണ് കോസ്‌റ്റ് ഗാര്‍ഡിന്റെ വിശദീകരണം.
Malabar News: തെരുവിൽ കഴിയുന്നവർക്ക് കോവിഡ് പരിശോധന നടത്തി പയ്യന്നൂർ നഗരസഭ