ന്യൂഡെൽഹി: രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് കാണാതായ ഒൻപത് വയസുകാരന്റെ മൃതദേഹം പ്ളാസ്‌റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ദ്വാരകയിലാണ് സംഭവം.
തിങ്കളാഴ്‌ചയാണ് ഉത്തം നഗറിൽ താമസിക്കുന്ന കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. പിന്നാലെ മാതാപിതാക്കൾ പോലീസിൽ വിവരം അറിയിക്കുകയും പരാതിയുടെ അടിസ്‌ഥാനത്തിൽ കേസ് രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്‌ച ഉച്ചയോടെ, കഴുത്തിലും മറ്റ് ഭാഗങ്ങളിലും മുറിവേറ്റ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതക കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി അയച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണെന്നും പോലീസ് അറിയിച്ചു.
കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ളാസ്‌റ്റിക് ബാഗിൽ തള്ളിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ക്യാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്‌തമല്ലെന്നും അന്വേഷണം പുരോഗമിക്കുകകയാണെന്നും പോലീസ് പറഞ്ഞു.
Most Read: മഹാത്‌മാ ഗാന്ധിയെ രാഷ്‍ട്രപിതാവായി കാണുന്നില്ല; രഞ്‌ജിത് സവര്‍ക്കര്‍